‘ഒരേ പന്തിയിൽ രണ്ട് വിളമ്പ്’; തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ പ്രവർത്തനങ്ങളിൽ അതൃപ്തിയെന്ന് മുരളീധരൻ
കോഴിക്കോട്: തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ പ്രവർത്തനങ്ങളിൽ കടുത്ത അതൃപ്തിയും വിയോജിപ്പും അറിയിച്ച് ദേവസ്വം വകുപ്പ് മന്ത്രി കെ. മുരളീധരൻ. തിരുവോണദിവസം ഒരേപന്തിയിൽ രണ്ട് സദ്യ വിളമ്പിയതിനെ എടുത്തുപറഞ്ഞായിരുന്നു അതൃപ്തി പരസ്യമാക്കിയത്.
ഓണത്തിന് ജീവനക്കാർക്ക് സദ്യയും അല്ലാത്തവർക്ക് മഞ്ഞച്ചോറും വിളമ്പിയതിനെ മന്ത്രി വിമർശിച്ചു. ബോർഡിന്റെ പ്രവർത്തനത്തിൽ സംതൃപ്തിയില്ലെന്നും എന്നാൽ, ഗുരുവായൂർ, മലബാർ ദേവസ്വങ്ങൾ സർക്കാരുമായി സഹകരിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. ആറന്മുള വള്ളസദ്യയുമായി ബന്ധപ്പെട്ട ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു മന്ത്രി മുരളീധരൻ.
“ആറന്മുള വള്ളസദ്യ ഞാനാണ് തുടങ്ങിവെച്ചത്. എല്ലാവർഷവും വകുപ്പുമന്ത്രിയാണ് ഉദ്ഘാടനം ചെയ്യുന്നത്. ഇത്തവണയും ഞാൻ ഉദ്ഘാടനം ചെയ്തു. ദേവസ്വം ബോർഡ് പ്രസിഡന്റ് എന്തുകൊണ്ടാണ് വരാത്തത് എന്ന് എനിക്കറിയില്ല. ഞങ്ങൾ തമ്മിൽ അസംതൃപ്തിയില്ല, എന്നാൽ ബോർഡിന്റെ പ്രവർത്തനത്തിൽ സംതൃപ്തിയില്ല. കാരണം, തിരുവോണത്തിന് ഒരേ പന്തിയിൽ രണ്ട് വിളമ്പ് നടത്തി. ജീവനക്കാർക്ക് സദ്യ, അല്ലാത്തവർക്ക് മഞ്ഞച്ചോറ്. എന്നിട്ട് പറഞ്ഞത് പുലാവ് എന്നാണ്. കണ്ടിട്ട് അങ്ങനെ തോന്നുന്നില്ല. എനിക്ക് പലരും ഫോട്ടോ അയച്ചുതന്നിരുന്നു. അതുകൊണ്ട് പ്രവർത്തനത്തിൽ എനിക്ക് തൃപ്തിയില്ല. എന്നാൽ, കൊച്ചി ദേവസ്വം ബോർഡ്, ഗുരുവായൂർ ദേവസ്വം ബോർഡ്, കൂടൽമാണിക്യം, മലബാർ ദേവസ്വം ബോർഡ് തുടങ്ങിയവരൊക്കെ സർക്കാരുമായി സഹകരിക്കുന്നുണ്ട്”, മന്ത്രി പറഞ്ഞു.
ശബരിമല സ്വർണ്ണക്കൊള്ളയിലെ എസ്.ഐ.ടി. (SIT) അന്വേഷണത്തിൽ അന്നും ഇന്നും തൃപ്തിയില്ലെന്നും കെ. മുരളീധരൻ പറഞ്ഞു. എസ്.ഐ.ടിയെ കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ഹൈക്കോടതി നിയോഗിച്ചതാണ്. കേസിൽ കുറ്റപത്രം സമർപ്പിച്ചാൽ സർക്കാരിന് ഇടപെടാമെന്നും മന്ത്രി വ്യക്തമാക്കി.
