മോഡിഫിക്കേഷനില്‍ പണിവരുന്നു; പരിശോധിച്ച് പിഴയിടാന്‍ നിര്‍ദേശം
വാഹന രൂപമാറ്റത്തിനെതിരെ നടപടി കടുപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍. മോഡിഫിക്കേഷന് പരിശോധിച്ച് പിഴയിടാന്‍ ഗതാഗത കമ്മിഷണര്‍ നിര്‍ദേശം നല്കി. ഹൈക്കോടതി വിമര്‍ശനത്തിന് പിന്നാലെയാണ് നടപടി. മോഡിഫിക്കേഷന് ഒഴിവാക്കിയെന്ന് ഉദ്യോഗസ്ഥര്‍ ഉറപ്പിക്കണം. ഈടാക്കിയ പിഴയുടെ കണക്ക് ഒരാഴ്ചക്കുള്ളിൽ നൽകാനും നിര്‍ദേശം. മോഡിഫിക്കേഷനാകാം എന്നായിരുന്നു സര്‍ക്കാര്‍ വാഗ്ദാനം.
വാഹനങ്ങളിലെ അനധികൃത മോഡിഫിക്കേഷനുകൾക്കെതിരെ കർശന നടപടി വേണമെന്നാണ് ഹൈക്കോടതി നിര്‍ദേശം. അനുമതിയില്ലാതെ ഘടിപ്പിക്കുന്ന അതിതീവ്ര പ്രകാശമുള്ള ലൈറ്റുകൾ, റെഡ്–ബ്ലൂ സ്ട്രോബ് ലൈറ്റുകൾ, മൾട്ടി-കളർ ലൈറ്റുകൾ, വീൽ സ്പേസറുകൾ, അനുവദനീയ പരിധിക്കപ്പുറമുള്ള വീതിയേറിയ ടയറുകൾ തുടങ്ങിയക്കെതിരെയാണ് കോടതിയുടെ ഇടപെടൽ. ഇത്തരം വാഹനങ്ങൾ റോഡിലെ മറ്റ് യാത്രക്കാരുടെയും, കാൽനടയാത്രക്കാരുടെയും സുരക്ഷയ്ക്ക് ഗുരുതര ഭീഷണിയാണെന്ന് ജസ്റ്റിസുമാരായ അനിൽ.കെ.നരേന്ദ്രൻ, എസ്.മുരളീ കൃഷ്ണ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
വാഹനത്തിന്റെ നിർമാണം പരിപാലനം എന്നിവയിൽ കേന്ദ്ര മോട്ടോർ വാഹന ചട്ടങ്ങളിൽ വിശദമായ വ്യവസ്ഥകളുണ്ട്. അതിനാൽ പ്രത്യേകം അനുവദിച്ചിട്ടില്ലാത്ത മാറ്റങ്ങൾ അനുവദനീയമല്ലെന്നുമാണ് കോടതിയുടെ നിലപാട്.
