മൂന്നു പതിറ്റാണ്ടായിട്ടും പാലത്തിനായുള്ള രണ്ടാംകടവ് സങ്കേതക്കാരുടെ കാത്തിരിപ്പിന് വിരാമമായില്ല
ഇരിട്ടി: പേരാവൂർ നിയോജക മണ്ഡലത്തിലെ ഗതാഗത സൗകര്യമില്ലാത്ത ഏക പട്ടികവർഗ സങ്കേതമായ അയ്യൻകുന്ന് പഞ്ചായത്തിലെ രണ്ടാംകടവ് പണിയ സങ്കേതത്തിന്റെ പാലത്തിനായുള്ള കാത്തിരിപ്പ് തുടരുന്നു. മൂന്നു പതിറ്റാണ്ടുകളായി ഇവിടുത്തുകാർ പാലത്തിനായി ആവശ്യപ്പെടുന്നുണ്ടെങ്കിലും അധികൃതരുടെ ഭാഗത്ത് നിന്നു നടപടികൾ ഒന്നുമുണ്ടായിട്ടില്ല. സങ്കേതത്തിലെ 20ലധികം കുടുംബങ്ങൾ ഒരു ഭാഗത്തും പത്തോളം കുടുംബങ്ങൾ മറുഭാഗത്തുമാണ് താമസിക്കുന്നത്. രണ്ടാംകടവിലൂടെ ഒഴുകുന്ന കിളിയന്തറ തോടിന് കുറുകെ നിർമിച്ചിരിക്കുന്ന ചെറിയ നടപ്പാലം മാത്രമാണ് ഇവരുടെ ഏകആശ്രയം. വാഹനങ്ങൾക്ക് കടന്നുപോകാൻ യാതൊരു സംവിധാനവുമില്ലാത്തതിനാൽ രോഗികളെയും വയോധികരെയും കുട്ടികളെയും അത്യാവശ്യഘട്ടത്തിൽ ചുമന്നാണ് കൊണ്ടു പോകുന്നത്.
പാലത്തിനായി 30 വർഷത്തിനിടെ വിവിധ ഘട്ടങ്ങളിലായി മൂന്ന് എസ്റ്റിമേറ്റുകൾ തയാറാക്കിയിരുന്നുവെങ്കിലും മറ്റു നടപടിയില്ല. ആദ്യം 36 ലക്ഷം രൂപയുടെയും പിന്നീട് 40 ലക്ഷം രൂപയുടെയും ഒടുവിൽ 1.74 കോടി രൂപയുടെയും എസ്റ്റിമേറ്റുകളായിരുന്നു തയാറാക്കിയത്. 40 ലക്ഷം രൂപയുടെ എസ്റ്റിമേറ്റിനൊപ്പം സോഷ്യൽ മാപ്പ്, ട്രൈബൽ ഓഫീസിന്റെ ഫീസിബിലിറ്റി സർട്ടിഫിക്കറ്റ് എന്നിവ ഉൾപ്പെടുത്തി ജില്ലാ കളക്ടർ അധ്യക്ഷനായ ജില്ലാ വർക്കിംഗ് ഗ്രൂപ്പിന്റെ അംഗീകാരത്തോടെയും അന്നത്തെ എംഎൽഎ സണ്ണി ജോസഫിന്റെയും ശിപാർശയുടെ പട്ടികവർഗ ഡയറക്ടറുടെ ഓഫീസിൽ സമർപ്പിച്ചിരുന്നു. എന്നാൽ പതിറ്റാണ്ടിലേറെയായി ഫയൽ അവിടെ തന്നെ കെട്ടിക്കിടക്കുകയാണെന്ന് നാട്ടുകാർ ആരോപിക്കുന്നു.
2022 ൽ അന്നത്തെ അയ്യൻകുന്ന് പഞ്ചായത്ത് പ്രസിഡന്റ് കുര്യാച്ചൻ പൈമ്പള്ളിക്കുന്നേൽ മുഖേന അന്നത്തെ പട്ടികവർഗ വികസന മന്ത്രി കെ. രാധാകൃഷ്ണന് നിവേദനം നൽകിയിരുന്നു. മന്ത്രിയുടെ നിർദേശപ്രകാരം ഇരിട്ടി ബ്ലോക്ക് പഞ്ചായത്തിലെ എൻജിനിയർ പുതിയ എസ്റ്റിമേറ്റ് തയാറാക്കി കണ്ണൂർ ഐടിഡിപി പ്രോജക്ട് ഓഫീസിൽ സമർപ്പിച്ചെങ്കിലും നടപടി ഉണ്ടായില്ല. ഇത്രയും കാലം അവഗണിക്കപ്പെടാൻ ഞങ്ങൾ ചെയ്ത തെറ്റെന്താണ്” എന്ന ചോദ്യമാണ് സങ്കേതവാസികൾ ഉയർത്തുന്നത്.
ആശ്രയം നടപ്പാലം
35 വർഷം മുമ്പ് തോടിന് കുറുകെയുണ്ടായിരുന്ന മരപ്പാലം മുൻ പേരാവൂർ എംഎൽഎ കെ.പി. നൂറുദ്ദീന്റെ ശ്രമഫലമായി കോൺക്രീറ്റ് നടപ്പാലമാക്കിയത്. എന്നാൽ നടപ്പാലം കടന്നാലും കുത്തനെയുള്ള ഇറക്കത്തിലൂടെ തോട്ടിലേക്ക് ഇറങ്ങി വീണ്ടും റോഡിലെത്തേണ്ട സ്ഥിതിയാണ്. വാഹനങ്ങൾക്ക് കടന്നുപോകാൻ കഴിയാത്തതിനാൽ മഴക്കാലത്ത് ദുരിതം രൂക്ഷമാകുന്നു. ജലനിരപ്പ് ഉയരുകയും ഒഴുക്ക് ശക്തമാകുകയും ചെയ്യുന്ന ദിവസങ്ങളിൽ യാത്ര പൂർണമായും തടസപ്പെടുകയും ചെയ്യും. അധികൃതരുടെ അനാസ്ഥയാണ് പ്രദേശവാസികളുടെ ദുരിതത്തിന് കാരണമെന്ന് വാർഡ് അംഗം ഷീൻ ജോസും മുൻ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.സി. ജോസും ആരോപിച്ചു.
വീണ്ടും നിവേദനം
പ്രദേശവാസികളുടെ യാത്രാദുരിതത്തിന് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് മുൻ അയ്യൻകുന്ന് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.സി. ജോസ്, വൈദ്യുതി മന്ത്രി സണ്ണി ജോസഫ് മുഖേന പട്ടികജാതി-പട്ടികവർഗ വികസന മന്ത്രി കെ.എ. തുളസിക്ക് വീണ്ടും നിവേദനം നൽകിയിട്ടുണ്ട്. ഇത്തവണയെങ്കിലും പാലം യാഥാർഥ്യമാകുമെന്ന പ്രതീക്ഷയിലാണ് പ്രദേശവാസികൾ.
