യുഡിഎഫ് പിഎം ശ്രീ പദ്ധതി നടപ്പാക്കുമെന്ന് അടൂർ പ്രകാശ്
തിരുവനന്തപുരം : പിഎം ശ്രീയിൽ നിന്ന് യുഡിഎഫ് പിന്മാറില്ലെന്ന് യുഡിഎഫ് കൺവീനർ അടൂർ പ്രകാശ്. പദ്ധതി നടപ്പാക്കും. കേന്ദ്ര സക്കാരിൽ നിന്ന് ലഭിക്കേണ്ട അർഹതപ്പെട്ട ഫണ്ട് ഏറ്റുവാങ്ങേണ്ടത് സർക്കാരിന്റെ ചുമതലയാണെന്നായിരുന്നു അടൂർ പ്രകാശിന്റെ ന്യായീകരണം. ഏതൊക്കെ സ്കൂളുകളിലാണ് പദ്ധതി നടപ്പാക്കേണ്ടതെന്ന് യുഡിഎഫ് തീരുമാനിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പി എം ശ്രീയുമായി ബന്ധപ്പെട്ട തുടർ നടപടികളുമായി യുഡിഎഫ് മുന്നോട്ട് പോകും. ഇന്ന് ചേർന്ന യുഡിഎഫ് യോഗത്തിലാണ് തീരുമാനം.
അധികാരത്തിൽ വന്നാൽ ‘പിഎം ശ്രീ പദ്ധതി നടപ്പാക്കില്ലെന്നായിരുന്നു യുഡിഎഫ് വാഗ്ദാനം. പ്രതിപക്ഷത്തിരുന്നപ്പോൾ പറഞ്ഞതെല്ലാം വിഴുങ്ങിയാണ് എൽഡിഎഫ് വേണ്ടെന്നുവച്ച പദ്ധതി ഇപ്പോൾ ഏറ്റെടുത്തിരിക്കുന്നത്. കേന്ദ്രത്തിന് സറണ്ടർചെയ്ത് എന്തിനാണ് ഇൗ പണം വാങ്ങുന്നതെന്നായിരുന്നു മുഖ്യമന്ത്രി വി ഡി സതീശൻ പ്രതിപക്ഷത്തായിരുന്നപ്പോൾ ചോദിച്ചത്. എന്നാൽ ഇപ്പോൾ അതേ പണത്തിനായി പിഎം ശ്രീയിൽ തുടരുന്നുവെന്നാണ് യുഡിഎഫ് കൺവീനർ തന്നെ വ്യക്തമാക്കുന്നത്. പിഎം ശ്രീ പദ്ധതിയോട് യോജിക്കാനാകില്ല എന്ന് പറഞ്ഞ മുസ്ലീം ലീഗും പദ്ധതി നടത്തിപ്പിന് പൂർണ പിന്തുണ നൽകിയിരിക്കുന്നു.
