‘മക്കൾ എന്നാണ് പറഞ്ഞത്, അതിൽ സ്ത്രീയും പുരുഷനും ഇല്ലേ’; സ്ത്രീവിരുദ്ധ പരാമർശമെന്ന ആരോപണത്തിൽ സതീശൻ

Share our post

തിരുവനന്തപുരം: സ്ത്രീവിരുദ്ധ പരാമർശം നടത്തിയെന്ന ആരോപണത്തിൽ വിശദീകരണവുമായി മുഖ്യമന്ത്രി വി.ഡി. സതീശൻ. താൻ പ്രസംഗിച്ചപ്പോൾ മകന്റെ ഭാര്യക്ക് മാത്രം എന്നല്ല പറഞ്ഞതെന്നും മക്കൾക്ക് എന്നുകൂടി പറഞ്ഞിരുന്നെന്നും മുഖ്യമന്ത്രി പറഞ്ഞു. മക്കൾ എന്നതിൽ സ്ത്രീയും പുരുഷനും ഇല്ലേയെന്നും സതീശൻ ചോദിച്ചു.

അമ്മമാർ മകന്റെ ഭാര്യയ്ക്ക് പരമ്പരാഗത ഭക്ഷണ രീതികൾ പകർന്നുനൽകണം എന്ന മുഖ്യമന്ത്രിയുടെ പരാമർശം ചൂണ്ടിക്കാട്ടിയായിരുന്നു വിമർശനം. 14-ാമത് ‘പംപ’ സാഹിത്യോത്സവം ചെങ്ങന്നൂർ ഡി ചാർളി പമ്പ റെമിനിസൻസിൽ ഉദ്ഘാടനംചെയ്ത് സംസാരിക്കവെയായിരുന്നു മുഖ്യമന്ത്രിയുടെ പരാമർശം.

‘കല ഉൾപ്പെടെയുള്ള പരമ്പരാഗതമായ എല്ലാം നിലനിർത്തേണ്ടതാണ്. മുൻ തലമുറകൾ നമുക്കു പകർന്നുതന്നു. പക്ഷെ, ഇന്ന് ആരും അടുത്ത തലമുറയ്ക്ക് പകർന്നു നൽകുന്നില്ല. ഞാൻ ചില അമ്മമാരോട് പരാതി പറയും. ചില അമ്മമാർ പ്രത്യേക ഡിഷ് (വിഭവം) ഉണ്ടാക്കും. പക്ഷെ, അവരുടെ മക്കൾക്ക് അത് പകർന്നുകൊടുക്കുന്നില്ല. മക്കൾക്കോ മകന്റെ ഭാര്യയായി വരുന്ന ആൾക്കെങ്കിലുമോ ആ ഭക്ഷണത്തിന്റെ പ്രത്യേകത പറഞ്ഞുകൊടുക്കണം’, എന്നായിരുന്നു വി.ഡി. സതീശന്റെ പരാമർശം. ഇത് സ്ത്രീവിരുദ്ധതയാണെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷത്തുനിന്നടക്കം വിമർശനങ്ങൾ ഉയർന്നിരുന്നു.

എന്നാൽ, ഈ പ്രസംഗത്തിൽ താൻ ആദ്യം പറഞ്ഞത് അമ്മമാർ മക്കൾക്ക് പകർന്ന് നൽകണമെന്നാണ്. മക്കൾ എന്ന് പറയുന്നത് പെൺമക്കൾ മാത്രമായി എവിടെയാണ് അടയാളപ്പെടുത്തിയിരിക്കുന്നതെന്ന് മുഖ്യമന്ത്രി ചോദിച്ചു. മക്കൾക്കും കൊടുക്കണം വീട്ടിലേക്ക് പുതുതായി വരുന്ന ആൾ എന്ന നിലക്ക് മകന്റെ ഭാര്യക്കും കൊടുക്കണം എന്നാണ് താൻ പറഞ്ഞതെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. അതിൽ എന്ത് സ്ത്രീവിരുദ്ധതയാണ് ഉള്ളതെന്നും സതീശൻ ചോദിച്ചു. കുറച്ച് ആളുകൾ മൈക്രോസ്‌കോപ് ലെൻസ് വെച്ച് എന്തെങ്കിലും ഉണ്ടോയെന്ന് നോക്കുകയാണെന്നും സതീശൻ പറഞ്ഞു.

 


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!