‘ഹൈക്കോടതിയിലെ കേസ് തള്ളണമെന്ന ആവശ്യമാണ് അറിയിച്ചത്, സുപ്രിംകോടതി ഉത്തരവ് വരെ വഖഫ് ബോർഡിൽ അമുസ്ലിം അംഗങ്ങളെ നോമിനേറ്റ് ചെയില്ല’ -മുഖ്യമന്ത്രി
തിരുവനന്തപുരം: വഖഫ് ബോർഡിൽ ഹൈക്കോടതിയിലെ കേസ് തള്ളണമെന്ന ആവശ്യമാണ് അറിയിച്ചതെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ. കഴിഞ്ഞ എൽഡിഎഫ് സർക്കാർ വഖഫ് ബോർഡ് രൂപീകരണം മനഃപൂർവം വൈകിപ്പിക്കുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു.
നേരത്തെ തന്നെ ബോർഡ് രൂപീകരിച്ചിരുന്നെങ്കിൽ പുതിയ വ്യവസ്ഥ ബാധകമായിരുന്നില്ല. പ്രതിപക്ഷ അംഗങ്ങളെ ബോർഡിൽ നിന്ന് ഒഴിവാക്കാൻ വേണ്ടിയാണ് കഴിഞ്ഞ സർക്കാർ രൂപീകരണം വൈകിപ്പിച്ചതെന്നും അന്ന് രൂപീകരിച്ചിരുന്നെങ്കിൽ ഇപ്പോഴത്തെ പ്രശ്നങൾ ഒഴിവാക്കാമായിരുന്നെന്നും മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം, സ്ത്രീ വിരുദ്ധ പരാമർശം എന്ന ആരോപണത്തിലും മുഖ്യമന്ത്രി വ്യക്തത വരുത്തി. മകൾക്ക് എന്നല്ല, മക്കൾക്കും മകന്റെ ഭാര്യക്കും ഭക്ഷണമുണ്ടക്കുന്ന രീതി പകർന്നു കൊടുക്കണം എന്നാണ് പറഞ്ഞതെന്നും ഇതിൽ എന്ത് സ്ത്രീവിരുദ്ധതയാണുള്ളതെന്നും അദ്ദേഹം ചോദിച്ചു. സ്ത്രീവിരുദ്ധ പരാമർശം നടത്തിയിട്ടില്ലെന്നും ഇല്ലാത്ത കാര്യം പ്രചരിപ്പിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഡൽഹിയിലെ വിദ്യാർഥി സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കേരളത്തിൽ നടന്ന പ്രതിഷേധങ്ങളിൽ രജിസ്റ്റർ ചെയ്ത കേസുകൾ ആഭ്യന്തര വകുപ്പ് പരിശോധിച്ച് നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി പ്രതികരിച്ചു.
കുണ്ടറ കസ്റ്റഡി മർദന മരണ ആരോപണത്തിൽ റിപ്പോർട്ട് കിട്ടിയ ശേഷം തുടർനടപടിയെടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കേസിൽ വ്യാജ മൊഴി ഉണ്ടാക്കിയെന്ന ആരോപണം അടക്കം അന്വേഷിക്കും. ക്രൈം ബ്രാഞ്ച് എല്ലാകാര്യവും പരിശോധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
എം.ആർ അജിത്കുമാറിന്റെ സസ്പെൻഷനുമായി ബന്ധപ്പെട്ട് സമചിത്തതയോടെയാണ് സർക്കാർ കൈകാര്യം ചെയ്തതെന്നും മുഖ്യമന്ത്രി പറഞ്ഞു. എല്ലാ നടപടി ക്രമങ്ങളും പൂർത്തിയാക്കിയ ശേഷമാണ് സസ്പെൻഷൻ നടപടിയെന്നും അജിത് കുമാറിനെതിരെ തുടരന്വേഷണമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. വിഷയവുമായി ബന്ധപ്പെട്ട് ആജിത്കുമാറിനെ സംരക്ഷിക്കുന്നുവെന്ന തരത്തിൽ ചില മാധ്യമങ്ങൾ തെറ്റായവാർത്ത നൽകിയെന്നും മുഖ്യമന്ത്രി ആരോപിച്ചു.
