വരിതെറ്റിച്ച് മദ്യംവാങ്ങാൻ ശ്രമം; ചോദ്യം ചെയ്തതിന് യുവാവിനെ വളഞ്ഞിട്ടുതല്ലി ക്രിമിനൽകേസ് പ്രതികൾ
പൂച്ചാക്കൽ (ആലപ്പുഴ): ബിവറേജസ് ഔട്ട്‌ലെറ്റ് വളപ്പിനുള്ളിൽ യുവാവിനെ കൂരമായി മർദ്ദിച്ചു. തൈക്കാട്ടുശ്ശേരി ബിവറേജസ് ഔട്ട്‌ലെറ്റ് വളപ്പിനുള്ളിൽ തൈക്കാട്ടുശ്ശേരി മഠത്തിൽവെളി വീട്ടിൽ എം.ജി. അനീഷ് കുമാർ (42) എന്നയാൾക്കാണ് മർദ്ദനമേറ്റത്. ക്രിമിനൽ കേസുകളിലെ പ്രതികളായ ഏതാനും യുവാക്കൾ ചേർന്നാണ് മർദിച്ചത്.
കഴിഞ്ഞ ഞായറാഴ്ചയാണ് സംഭവം നടന്നത്. ഇതിന്റെ ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ വഴി പ്രചരിച്ചതോടെ പോലീസ് സ്വമേധയാ കേസെടുത്തു. അഞ്ചുപേർക്കെതിരെയാണ് കേസെടുത്തിട്ടുള്ളത്. മർദ്ദനമേറ്റയാൾ കേസ് വേണ്ടെന്ന് പറഞ്ഞിരുന്നതിനാലാണ് സംഭവത്തിൽ പോലീസ് നേരത്തെ കേസെടുക്കാതിരുന്നത്.
വരിനിൽക്കുന്നവരെ മറികടന്ന് മദ്യം വാങ്ങിക്കാൻ ശ്രമിച്ച യുവാക്കൾ അതിനെ എതിർത്ത ഒരു വയോധികനെ ആക്രമിക്കാൻ ശ്രമിച്ചതിൽ നിന്നാണ് സംഭവങ്ങളുടെ തുടക്കം. യുവാക്കളുടെ പ്രവർത്തിയെ അനീഷ് കുമാർ ചോദ്യം ചെയ്തതോടെ ഇവർ ഇയാൾക്കുനേരെ തിരിഞ്ഞു.
ഹെൽമറ്റ് ഉപയോഗിച്ച് നിരന്തരം തലയ്ക്ക് അടിക്കുകയും ക്രൂരമായി മർദ്ദിക്കുകയും ചെയ്തു. ഭയന്ന് ആരും ഇവരുടെ അടുത്തേക്ക് വരാനോ അക്രമം തടയാനോ തയ്യാറാകുന്നില്ല എന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. മർദ്ദനമേറ്റ് അവശനായ അനീഷിനെ പ്രതികൾ ബോധംപോകുന്നത് വരെ മർദ്ദിച്ചതായാണ് വിവരം.
