വി.ഡി സതീശനെതിരായ പ്രമേയത്തിന് പിറകെ മഹിളാ കോണ്‍ഗ്രസില്‍ പുകച്ചില്‍; ജെബി മേത്തറിനെതിരെ പടയൊരുക്കം
കൊച്ചി: കോണ്‍ഗ്രസ് പോഷക സംഘടനകളില്‍ ഏറ്റവും നന്നായി ചലിക്കുന്ന സംവിധാനമുള്ളതെന്ന് പേരെടുത്ത മഹിളാ കോണ്‍ഗ്രസിലെ വിഭാഗീയത പുറത്തേക്ക്. മുഖ്യമന്ത്രി വി.ഡി സതീശനെതിരെ മഹിളാ കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റി പ്രമേയം പാസാക്കിയതിന് പിറകേയാണ് സംഘടനക്കകത്ത് പുകച്ചില്‍ രൂക്ഷമായത്.
മഹിളാ കോണ്‍ഗ്രസ് തിരുവനന്തപുരം ജില്ലാ പ്രസിഡണ്ട് ഗായത്രി വി നായരെ ഗവ. പ്ലീഡറാക്കണമെന്ന ജെബി മേത്തറുടെ ശിപാര്‍ശ മുഖ്യമന്ത്രി നിരസിച്ചതാണ് പ്രമേയത്തിന് കാരണം. പോഷക സംഘടനയുടെ കത്ത് വാങ്ങലല്ല തന്റെ പണിയെന്ന് പറഞ്ഞ് ഗായത്രി വി നായരെ വി.ഡി സതീശന് അധിക്ഷേപിച്ചത് അംഗീകരിക്കാനാവില്ലെന്നും ഇത് ചര്‍ച്ച ചെയ്യണമെന്നും ജെബി മേത്തറാണ് സംസ്ഥാന കമ്മിറ്റിയില്‍ പറഞ്ഞത്. യോഗത്തില്‍ പങ്കെടുത്ത എല്ലാ അംഗങ്ങളെകൊണ്ടും അഭിപ്രായം പറയിപ്പിച്ച ജെബി മേത്തര്‍ പിന്നീട് വി.ഡി സതീശനെതിരെ പ്രമേയം പാസാക്കുകയായിരുന്നു.
പ്രമേയം മാധ്യമങ്ങളില്‍ വാര്‍ത്തയായതിന് പിറകെ മുഖ്യമന്ത്രിയുടെ ക്യാമ്പിലുള്ളവര്‍ മഹിളാ കോണ്‍ഗ്രസ് ഭാരവാഹികളുമായെല്ലാം ബന്ധപ്പെട്ടു. ജെബി മേത്തറുടെ നിര്‍ബന്ധ ബുദ്ധികൊണ്ടാണ് ഇത്തരമൊരു പ്രമേയം പാസായതെന്നും തങ്ങള്‍ക്ക് ഇതേ കുറിച്ച് കാര്യമായ ധാരണയില്ലെന്നുമാണ് ഭൂരിഭാഗം ഭാരവാഹികളും സതീശൻ ക്യാമ്പിനെ അറിയിച്ചത്. തനിക്കെതിരായ ഒരു ഗ്രൂപ്പ് നീക്കമായി കൂടി സതീശന് ഇതിനെ കാണുന്നതായാണ് വിവരം. ഇതോടെ ജെബി മേത്തര്‍ വിരുദ്ധരായ മഹിളാ കോണ്‍ഗ്രസ് ഭാരവാഹികള്‍ തങ്ങളുടെ പരിഭവങ്ങള്‍ കോണ്‍ഗ്രസ് നേതാക്കളുമായി പങ്കുവെക്കാനും തുടങ്ങി.
