അനീഷ് മോഹന്റെ മൃതദേഹം നാട്ടിലെത്തിച്ചു, സംസ്കാരം ഉച്ചയ്ക്ക് ഒന്നരയ്ക്ക്; അന്ത്യാഞ്ജലിയർപ്പിച്ച് നാട്
കോട്ടയം: സിക്കിമിൽ തുരങ്കനിർമാണത്തിനിടെയുണ്ടായ മണ്ണിടിച്ചിലിൽ മരിച്ച നാഷണൽ ഹൈഡ്രോ ഇലക്ട്രിക് പവർ കോർപ്പറേഷൻ (എൻ.എച്ച്.പി.സി.) ഉദ്യോഗസ്ഥൻ അനീഷ് മോഹന്റെ മൃതദേഹം കോട്ടയത്തെ വീട്ടിലെത്തിച്ചു. കൊൽക്കത്തയിൽനിന്ന് എയർ ഇന്ത്യ വഴി നെടുമ്പാശ്ശേരിയിലെത്തിച്ച മൃതദേഹം, തുടർന്ന് മണർകാട് കൊച്ചുമറ്റത്തെ വീട്ടിലെത്തിക്കുകയായിരുന്നു. വീട്ടുവളപ്പിൽ ഉച്ചയ്ക്ക് ഒന്നരയ്ക്കാണ് സംസ്കാരം.
സിക്കിമിലെ ജലവൈദ്യുത പദ്ധതിയുടെ നിർമാണത്തിലിരിക്കുന്ന ടണലിൽ തിങ്കളാഴ്ച ഉച്ചയ്ക്കുണ്ടായ മണ്ണിടിച്ചിലിലാണ് കോട്ടയം മണർകാട് കൊച്ചുമറ്റം കൂരോത്ത്പറമ്പിൽ അനീഷ് മോഹൻ (43) മരിച്ചത്. അനീഷിന് അന്ത്യാഞ്ജലി അർപ്പിക്കാനായി ഒട്ടേറെപ്പേരാണ് വീട്ടിലെത്തിയത്. സാമൂഹിക മാധ്യമങ്ങളിൽ ശാസ്ത്രവിവരങ്ങൾ പങ്കുവയ്ക്കുന്നതിലൂടെ അനീഷ് മലയാളികൾക്ക് സുപരിചിതനായിരുന്നു.
സിക്കിമിൽനിന്ന് വെള്ളിയാഴ്ച ഉച്ചയോടെ മൃതദേഹം റോഡ്മാർഗം കൊൽക്കത്തയിലെത്തിച്ചു. അവിടെ വിമാനത്താവളത്തിൽ നോർക്കയുടെ ഇടപെടലിൽ സജ്ജീകരിച്ച മൊബൈൽ യൂണിറ്റിൽ വൈകീട്ട് മൂന്നരയോടെ എംബാംചെയ്തു. നടപടി പൂർത്തിയാക്കി 11 മണിയോടെ പുറപ്പെട്ട എയർ ഇന്ത്യ വിമാനത്തിൽ മൃതദേഹം ശനിയാഴ്ച രാവിലെ ഏഴരയോടെ നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിക്കുകയായിരുന്നു.
