20 ബോഗികൾ, 1452 ആളുകൾ; ‘ഡൽഹി ചലോ’യ്ക്ക് പോകാൻ ഏഴു ദിവസത്തേക്ക് ട്രെയിൻ വാടകയ്ക്കെടുത്ത് സി.പി.ഐ
തിരുവനന്തപുരം: സെപ്തംബർ ഒന്നിന് ഡൽഹിയിൽ നടക്കുന്ന സമരത്തിൽ പങ്കെടുക്കാൻ കേരളത്തിൽനിന്നുള്ള 1452 പേർക്ക് പോകാനായി 20 ബോഗികളുള്ള ട്രെയിൻ ഏഴുദിവസത്തേക്ക് വാടകക്കെടുത്ത് സി.പി.ഐ.. തിരുവനന്തപുരത്തുനിന്ന് ഡൽഹിയിലേക്കും തിരിച്ചും പാർട്ടിസഖാക്കളെ മാത്രം നിറച്ച് ഈ ട്രെയിൻ ഓടും. ആദ്യമായാണ് കേരളത്തിൽ നിന്നൊരു രാഷ്ട്രീയപാർട്ടി ട്രെയിൻ വാടകക്കെടുത്ത് സമരത്തിന് പോകുന്നത്. ‘ഡൽഹി ചലോ, ബദലാവ് സരൂരി ഹേ’ എന്നതാണ് സി.പി.ഐ.യുടെ സമരമുദ്രാവാക്യം.
ഓഗസ്റ്റ് 29-ന് തിരുവനന്തപുരത്തുനിന്ന് പുറപ്പെടും. സെപ്റ്റംബർ നാലിന് തിരിച്ചെത്തും. മൂന്നാംക്ലാസ് എ.സി. കമ്പാർട്ടുമെന്റുകളാണുണ്ടാകുക. രണ്ട് ബോഗി എ.സി. ഇല്ലാത്തതു മതിയെന്ന് സി.പി.ഐ. അറിയിച്ചിട്ടുണ്ട്. രണ്ടിടത്ത് മാത്രമാണ് നിർത്തുക. അധികമായുള്ള ഓരോ സ്റ്റോപ്പിനും 25,000 രൂപ റെയിൽവേക്കു നൽകണം. പത്തുലക്ഷംരൂപ മുൻകൂറായി നൽകിയിട്ടുണ്ട്. ഒരാൾക്ക് 9000 രൂപ ചെലവുവരും. തമിഴ്നാട്ടിൽനിന്ന് സമരക്കാരെ എത്തിക്കാൻ രണ്ടു ട്രെയിൻ ബുക്ക് ചെയ്തിട്ടുണ്ട്.
