ഓപ്പറേഷൻ തൂഫാൻ: സ്കൂൾ – കോളജ് ബസുകളിലെ ഡ്രൈവർമാരെ ലക്ഷ്യമാക്കി വ്യാപക പരിശോധന, മദ്യപാനികളെ പിടികൂടി
കൊച്ചി : വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി എറണാകുളം റേഞ്ച് ഡിഐജി യതീഷ് ചന്ദ്രയുടെ നിർദേശപ്രകാരം ഓപ്പറേഷൻ തൂഫാൻ പദ്ധതിയുടെ ഭാഗമായി സ്കൂൾ – കോളജ് ബസുകളിലെ ഡ്രൈവർമാരെ ലക്ഷ്യമാക്കി വ്യാപക പരിശോധന. എറണാകുളം റേഞ്ച് തലത്തിൽ എറണാകുളം, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിൽ പ്രവർത്തിക്കുന്ന വിവിധ സ്കൂൾ-കോളജ് ബസുകളുടെയും മറ്റ് വിദ്യാർഥി വാഹനങ്ങളുടെയും ഡ്രൈവർമാരെ ലക്ഷ്യമാക്കിയാണ് പൊലീസ് വ്യാപക പരിശോധന നടത്തിയത്.
1,231 വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ 3,333 ഡ്രൈവർമാരെ പരിശോധിച്ചു. ഇതിൽ നാല് ജില്ലകളിലായി 29 ഡ്രൈവർമാർ മദ്യപിച്ച് വാഹനം ഓടിച്ചതായി കണ്ടെത്തി. ഇവർക്കെതിരെ മോട്ടോർ വാഹന നിയമപ്രകാരം കേസെടുത്ത് നിയമനടപടികൾ സ്വീകരിച്ചു. എറണാകുളം റൂറൽ ജില്ലയിൽ 373 സ്കൂളുകളിലെ 1,162 ഡ്രൈവർമാരെ പരിശോധിച്ചതിൽ 7 പേർ മദ്യപിച്ചതായി കണ്ടെത്തി. ആലപ്പുഴ ജില്ലയിൽ 244 സ്കൂളുകളിലെ 634 ഡ്രൈവർമാരെ പരിശോധിച്ചതിൽ 9 പേർ മദ്യപിച്ചതായി കണ്ടെത്തി. കോട്ടയം ജില്ലയിൽ 311 സ്കൂളുകളിലെ 688 ഡ്രൈവർമാരെ പരിശോധിച്ചതിൽ 6 പേർ മദ്യപിച്ചതായി കണ്ടെത്തി. ഇടുക്കി 303 സ്കൂളുകളിലെ 849 ഡ്രൈവർമാരെ പരിശോധിച്ചതിൽ 7 പേർ മദ്യപിച്ചതായി കണ്ടെത്തി.
മദ്യപിച്ച് വാഹനം ഓടിച്ചതായി കണ്ടെത്തിയ ഡ്രൈവർമാരെ ജോലിയിൽ നിന്ന് നീക്കം ചെയ്യുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കാൻ ബന്ധപ്പെട്ട സ്കൂൾ അധികൃതർക്ക് നിർദേശം നൽകി. വിദ്യാർഥികളുടെ ജീവനും സുരക്ഷയും അപകടത്തിലാക്കുന്ന നിയമലംഘനങ്ങൾ ഒരുതരത്തിലും അനുവദിക്കില്ലെന്ന് യതീഷ് ചന്ദ്ര പറഞ്ഞു. ഇത്തരം പ്രത്യേക പരിശോധനകൾ വരും ദിവസങ്ങളിലും മുന്നറിയിപ്പില്ലാതെ തുടരുമെന്നും അദ്ദേഹം അറിയിച്ചു. സ്കൂൾ മാനേജ്മെന്റുകളും വാഹന ഉടമകളും ഡ്രൈവർമാരുടെ യോഗ്യത, ശാരീരികക്ഷമത, നിയമാനുസൃത രേഖകൾ എന്നിവ കർശനമായി ഉറപ്പാക്കണമെന്നും, വിദ്യാർഥികളുടെ സുരക്ഷയിൽ യാതൊരു വിട്ടുവീഴ്ചയും പാടില്ലെന്നും പൊലീസ് നിർദേശിച്ചു.
