പുതിയ വണ്ടിക്ക് തിരക്കുകൂട്ടി മലയാളികൾ, വിൽപന ഉയർന്നത് 35.53%, 10,000 കോടി ഡോളർ മോഹവുമായി ടാറ്റ

Share our post

കൊച്ചി : കേരളത്തിൽ ജൂൺ മാസത്തിൽ വാഹന വിൽപനയിൽ 35.53% വാർഷിക വളർച്ച. ഫെഡറേഷൻ ഓഫ് ഓട്ടമൊബീൽ ഡീലേഴ്‌സ് അസോസിയേഷൻ (ഫാഡ) കണക്കുകൾ പ്രകാരമാണിത്.കഴിഞ്ഞവർഷം ജൂണിലെ 66,518 വാഹനങ്ങളിൽ നിന്ന് ഈ വർഷം ജൂണിൽ 90,151 വാഹനങ്ങളായി വിൽപന ഉയർന്നു.

ഇരുചക്ര വാഹന വിൽപന 40.48% വർധിച്ച് 59,767 യൂണിറ്റിലെത്തി. പാസഞ്ചർ വാഹന വിഭാഗത്തിൽ 20.53% വളർച്ചയോടെ 22,489 വാഹനങ്ങളും വിറ്റു. മൂന്നുചക്ര വാഹന വിൽപന 70.65%ഉയർന്ന് 4,046 യൂണിറ്റായപ്പോൾ വാണിജ്യ വാഹന വിൽപന 31.74%വർധിച്ച് 3,686 യൂണിറ്റിലെത്തി. ഉപഭോക്തൃ വിശ്വാസം വർധിച്ചതും വിപണിയിലെ അനുകൂല സാഹചര്യങ്ങളുമാണ് മികച്ച വളർച്ചയ്ക്ക് കാരണമായതെന്ന് ഫാഡ ചെയർപേഴ്‌സൺ മനോജ് കുറുപ്പ് പറഞ്ഞു.

ടാറ്റയ്ക്ക് 10,000 കോടി ഡോളർ മോഹം

അഞ്ചു വർഷം കൊണ്ട് വാഹന വിറ്റുവരവ് 10,000 കോടി ഡോളറിലെത്തിക്കാൻ ലക്ഷ്യമിട്ട് ടാറ്റ ഗ്രൂപ്പ്. കൂടുതൽ മോഡലുകൾ ഇറക്കിയും ക്രമാനുഗതമായി നിക്ഷേപം ഉയർത്തിയും യാത്രാ, വാണിജ്യ വാഹനങ്ങളുടെയും, ജാഗ്വർ ലാൻഡ്‌ റോവറിന്റെ (ജെഎൽആർ ) വിൽപന കൂട്ടിയും 2031ൽ ലക്ഷ്യം നേടാൻ കഴിയുമെന്നാണ് ഗ്രൂപ്പ് പ്രതീക്ഷിക്കുന്നത്. ഈ ലക്ഷ്യം നേടാൻ കഴിഞ്ഞാൽ 2031ൽ വാഹന വിപണനത്തിലൂടെ ഗ്രൂപ്പിന് 500 കോടി ഡോളർ ലാഭം നേടാൻ കഴിയുമെന്ന് ഗ്രൂപ്പ് ചെയർമാൻ എൻ.ചന്ദ്രശേഖരൻ പറഞ്ഞു.

വിപണി വിഹിതം 2031ൽ ഇപ്പോഴത്തെ 14.2 ശതമാനത്തിൽ നിന്ന് 20 ശതമാനമായി ഉയർത്താനാണ് ടാറ്റ മോട്ടോഴ്സ് ശ്രമിക്കുന്നത്. 6 പുതിയ മോഡലുകൾ ഇറക്കാനും 20 ലേറെ മോഡലുകൾ നവീകരിക്കാനും പദ്ധതിയുണ്ട്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!