കട്ടിൽ മോഷ്ടിക്കാൻ പൂർവവിദ്യാർഥി ഹോസ്റ്റലിൽ; മഹാരാജാസ് കോളജിലെ ‘പഠിച്ച കള്ളൻ’ പിടിയിൽ
കൊച്ചി ∙ കോളജ് ഹോസ്റ്റലിൽ പൂർവവിദ്യാർഥിയുടെ മോഷണശ്രമം. എറണാകുളം മഹാരാജാസ് കോളജിലെ ഹോസ്റ്റലിൽ നിന്നുമാണ് കട്ടിലുകൾ മോഷ്ടിച്ച് കടത്താൻ ശ്രമിച്ചത്. 2024 ൽ ഇവിടെ നിന്നും പഠിച്ചിറങ്ങിയ ആൻസ്റ്റനാണ് പിടിയിലായത്. എട്ട് കട്ടിലുകളാണ് ഇയാൾ പെട്ടി ഓട്ടോയിൽ കടത്താൻ ശ്രമിച്ചത്. കട്ടിലുകളിൽ മൂന്നെണ്ണം പൂർണ രൂപത്തിലും അഞ്ചെണ്ണം അഴിച്ചെടുത്ത നിലയിലും ആയിരുന്നു.
ഞായറാഴ്ച പുലർച്ചെയാണ് ആൻസ്റ്റൻ കട്ടിലുകൾ വാഹനത്തിൽ കയറ്റുന്നത് സെക്യൂരിറ്റി കണ്ടത്. ചോദിച്ചപ്പോൾ മൂട്ടയുണ്ടെന്നും മരുന്നടിക്കാൻ കൊണ്ടുപോകുകയാണെന്നും പറഞ്ഞു. എന്നാൽ ആരാണ് അനുവാദം നൽകിയതെന്ന് ചോദിച്ചപ്പോൾ ആൻസ്റ്റന് മറുപടിയുണ്ടായിരുന്നില്ല. തുടർന്ന് ഹോസ്റ്റൽ അധികൃതർ പൊലീസിൽ വിവരം അറിയിച്ചു. കട്ടിലുകൾ കടത്താനായി പെട്ടി ഓട്ടോ ഓൺലൈൻ വഴിയാണ് ആൻസ്റ്റൻ വിളിച്ചതെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
കട്ടിലുകൾ അങ്കമാലിയിലേക്ക് കൊണ്ടുപോകാനായിരുന്നു പ്രതിയുടെ ഉദ്ദേശം. അതേസമയം മോഷണത്തിനു ഹോസ്റ്റലിൽനിന്നും സഹായം ലഭിച്ചോ എന്നതുൾപ്പടെയുള്ള കാര്യങ്ങൾ പൊലീസ് അന്വേഷിക്കും.
