അയോധ്യ സംഭാവനക്കൊള്ള; പ്രതിയുടെ ഒരു കോടിയുടെ വീട് ഇടിച്ചു നിരത്തിയേക്കും
ന്യൂഡൽഹി: അയോധ്യ രാമക്ഷേത്ര സംഭാവനക്കൊള്ളക്കേസിലെ മുഖ്യ സൂത്രധാരൻ നിർമിക്കുന്ന ഒരു കോടി രൂപ വിലമതിക്കുന്ന വീട് ബുൾഡോസർകൊണ്ട് പൊളിച്ചേക്കും. അറസ്റ്റിലായ എട്ടു പേരിൽ ഒരാളായ ലവ്കുശ് മിശ്രയുടെ ഭാര്യ സുപ്രിയമിശ്രയുടെ പേരിൽ നിർമിക്കുന്ന വീടാണ് അനധികൃതമെന്ന് കണ്ടെത്തി അയോധ്യ വികസന അതോറിറ്റി (എ. ഡി.എ.) നോട്ടീസ് നൽകിയത്.
ക്ഷേത്രത്തിൽ ജോലി കിട്ടിയതോടെ ലവ് കുശ് മിശ്രയുടെ സാമ്പത്തികസ്ഥിതി മെച്ചപ്പെട്ടതിനുപിന്നാലെയാണ് കൂറ്റൻ വീടുയർന്നത്. പ്രതികളുടെ സ്വത്തുക്കളും സാമ്പത്തിക ഇടപാടുകളും പരിശോധിക്കുന്നതിനിടെയാണ് സോഹാവൽ തഹസിലിലെ ബൻവീർപുർ ഗ്രാമത്തിലെ വീടുനിർമാണം ശ്രദ്ധയിൽപ്പെട്ടത്.
ലവ്കുശ് മിശ്രയുടെ വീട്ടിൽ വീണ്ടും പരിശോധന നടത്തിയ അന്വേഷണസംഘം കുടുംബാംഗങ്ങളെയും ചോദ്യംചെയ്തു. അന്വേഷണത്തിൽ ഏറ്റവുംകൂടുതൽ പണം പിടിച്ചെടുത്ത അവിനാഷ് ശുക്ലയ്ക്കെതിരായ നിയമനടപടികളും ശക്തമാക്കും.
