വി.ഡി യുടെ യാത്രയ്ക്ക് ഇ.ഡി യുടെ റെയ്ഡുമായി ബന്ധമില്ല; ആഭ്യന്തരവകുപ്പ് ഒന്നുമറിഞ്ഞില്ല-കൈമലർത്തി ചെന്നിത്തല
തിരുവനന്തപുരം: എക്സാലോജിക് സി.എം.ആർ.എൽ. കേസുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) നടത്തുന്ന റെയ്ഡ് സംബന്ധിച്ച് കേരളത്തിലെ പോലീസിനോ ആഭ്യന്തര വകുപ്പിനോ ഒരറിവും ലഭിച്ചിട്ടില്ലെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. അതുസംബന്ധിച്ച് തങ്ങൾക്ക് ഒരു വിവരവുമില്ല. മുഖ്യമന്ത്രിയായി ചുമതലയേറ്റതിനു പിന്നാലെ വി.ഡി. സതീശൻ ഡൽഹിയിൽ പോയി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ടത് കേരളത്തിന്റെ ആവശ്യത്തിനാണ്. അത് സർക്കാർ നടപടികളുടെ ഭാഗമാണ്. ഇ.ഡി. അന്വേഷണവുമായി അതിന് ബന്ധമില്ലെന്നും ചെന്നിത്തല പറഞ്ഞു.
ഇ.ഡി. അന്വേഷണത്തെ വി.ഡി. സതീശന്റെ ഡൽഹി യാത്രയുമായി കൂട്ടിക്കുഴയ്ക്കുന്നതിനു പിന്നിലെ രാഷ്ട്രീയത്തെയും അദ്ദേഹം എതിർത്തു. ആഭ്യന്തര വകുപ്പിനോടോ കേരള പോലീസിനോടോ റെയ്ഡിനായി സഹായം തേടിയിട്ടില്ല. കേന്ദ്ര സേനകളുടെ സഹായമാണ് തേടിയത്. ഡി.ജി.പി.യുമായും ഹോം സെക്രട്ടറിയുമായും സംസാരിച്ചപ്പോഴും അവർക്കാർക്കും ഇതേപ്പറ്റി അറിയില്ലെന്നാണ് വ്യക്തമാക്കിയതെന്നും ചെന്നിത്തല പറഞ്ഞു.
കോൺഗ്രസ്-ബി.ജെ.പി. ഡീൽ എന്ന സ്ഥിരം പല്ലവി കടന്ന കൈയാണ്. കോൺഗ്രസും ബി.ജെ.പി.യും സി.പി.എമ്മും എന്താണെന്ന് ജനങ്ങൾക്കറിയാം. സി.പി.എം. ബി.ജെ.പി.യുമായുണ്ടാക്കിയ കൂട്ടുകെട്ട് എങ്ങനെ പൊളിഞ്ഞു എന്നത് ജനങ്ങളോട് ബോധ്യപ്പെടുത്തേണ്ടതുണ്ടെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.
