സുരക്ഷാ ജീവനക്കാരനെ പൂട്ടിയിട്ട് ക്ഷേത്രത്തിൽ കവർച്ച; ഭണ്ഡാരങ്ങളും വഴിപാട് കൗണ്ടറും തകർത്തു

Share our post

കണ്ണൂർ : സുരക്ഷാ ജീവനക്കാരനെ പൂട്ടിയിട്ട് ക്ഷേത്രത്തിൽ മോഷണം. ക്ഷേത്ര ഭണ്ഡാരങ്ങളും വഴിപാട് കൗണ്ടറും മോഷ്ടാവ് തകർത്തു. ചാലാട് ശ്രീ ധർമശാസ്താ ക്ഷേത്രത്തിൽ വ്യാഴാഴ്ച പുലർച്ചെ രണ്ടു മണിയോടെയാണ് സംഭവം. ഏകദേശം 20,000 രൂപയോളം മോഷണം പോയതായി കാണിച്ച് ക്ഷേത്രം മാനേജർ സി.എം.ശ്രീജിത്ത് ടൗൺ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. മോഷ്ടാവും സുരക്ഷാ ജീവനക്കാരനും തമ്മിൽ ഏറ്റുമുട്ടുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു. പിക്കാസ് കൊണ്ട് മോഷ്ടാവ് കൊല്ലാൻ ശ്രമിച്ചുവെന്ന് സുരക്ഷാ ജീവനക്കാരൻ വൈഷ്ണവ് പറഞ്ഞു.

ക്ഷേത്രത്തിന്റെ മുൻവശത്തെ ഗേറ്റ് തകർത്ത് അകത്ത് കയറിയ മോഷ്ടാവ് അകത്തെ മുറിയിൽ ഉണ്ടായിരുന്ന സുരക്ഷാ ജീവനക്കാരനെ പൂട്ടിയിട്ട ശേഷമാണ് മോഷണം നടത്തിയത്. പിക്കാസുമായി എത്തിയ മോഷ്ടാവ് ക്ഷേത്രത്തിനകത്തെ വഴിപാട് കൗണ്ടറിന്റെ പൂട്ട് തകർത്ത് അകത്ത് കയറി. മേശവലിപ്പ് കുത്തി തുറന്ന് വഴിപാടായി ലഭിച്ച പണമുൾപ്പെടെ മോഷ്ടിച്ചു. തുടർന്ന് ചുറ്റമ്പലത്തിന്റെ പുറത്തുള്ള പ്രധാന ഭണ്ഡാരത്തിന്റെ പൂട്ട് തകർത്തെങ്കിലും പണം എടുക്കാൻ സാധിച്ചില്ല. ഇതിനിടെ ക്ഷേത്രനടയിലെ മേശ കുത്തിത്തുറന്നു. പിന്നീട് വഴിപാട് കൗണ്ടറിന് സമീപത്തെ ഭണ്ഡാരം തകർത്തും പണം കവർന്നു.

ക്ഷേത്രത്തിന്റെ പിൻവശത്തുള്ള ഭണ്ഡാരത്തിന്റെ പൂട്ട് തകർക്കുന്നതിനിടെ സുരക്ഷാ ജീവനക്കാരൻ വാതിൽ തള്ളി തുറന്ന് പുറത്തെത്തി. മോഷ്ടാവും സുരക്ഷാ ജീവനക്കാരനും ഏറെ നേരം ഏറ്റുമുട്ടി. ഒടുവിൽ ജീവനക്കാരനെ തള്ളി മാറ്റി മോഷ്ടാവ് പിൻവശത്തെ മതിൽ ചാടി രക്ഷപ്പെട്ടു. മോഷ്ടാവിന്റെ രണ്ട് ടോർച്ച് ക്ഷേത്രത്തിനകത്ത് നിന്ന് കണ്ടെത്തി. പൊലീസും ഫൊറൻസിക് സംഘവും സ്ഥലത്ത് തെളിവെടുപ്പ് നടത്തി.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!