പേര് മാറ്റാനൊരുങ്ങി കൊച്ചി മെട്രോ; പുതിയപേര് ‘കേരളം മെട്രോ’ റെയിൽ ലിമിറ്റഡ്, ശുപാർശ സമർപ്പിച്ചുl
കൊച്ചി: കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് (കെ.എം.ആർ.എൽ.) പേര് മാറ്റാനൊരുങ്ങുന്നു. ‘കേരളം മെട്രോ’ റെയിൽ ലിമിറ്റഡ് എന്ന് പുനർനാമകരണം ചെയ്യാൻ കെ.എം.ആർ.എൽ. എംഡി ലോക്നാഥ് ബെഹ്റ സംസ്ഥാന സർക്കാരിന് ശുപാർശ സമർപ്പിച്ചു.
സംസ്ഥാനത്തൊട്ടാകെയുള്ള നഗര ഗതാഗത പദ്ധതികൾ ആസൂത്രണം ചെയ്യാനും നടപ്പിലാക്കാനും ലക്ഷ്യമിട്ടാണ് ഈ പേര് മാറ്റം. നാഗ്പുർ മെട്രോ ‘മഹാരാഷ്ട്ര മെട്രോ’ ആയും ലഖ്നൗ മെട്രോ ‘ഉത്തർപ്രദേശ് മെട്രോ’ ആയും അഹമ്മദാബാദ് മെട്രോ ‘ഗുജറാത്ത് മെട്രോ’ ആയും പുനഃസംഘടിപ്പിച്ച മാതൃക പിന്തുടർന്നാണ് നീക്കം.
പേര് മാറ്റാൻ ആദ്യം സംസ്ഥാന സർക്കാരിന്റെ അനുമതിയാണ് വേണ്ടത്. അനുമതി ലഭിച്ചാൽ മറ്റ് നടപടികളിലേക്ക് കടക്കും. ഡയറക്ടർ ബോർഡ്, ഓഹരി ഉടമകൾ, കേന്ദ്ര കോർപ്പറേറ്റ് കാര്യ മന്ത്രാലയം, കേന്ദ്ര സർക്കാർ എന്നിവയുടെ അംഗീകാരങ്ങൾക്ക് വിധേയമായിട്ടായിരിക്കും അന്തിമ പേരുമാറ്റം നടപ്പിലാക്കുകയെന്ന് കെ.എം.ആർ.എൽ. അറിയിച്ചു.
പേര് മാറ്റുന്നത് കെ.എം.ആർ.എൽ കമ്പനിയുടെ നിലവിലെ സ്വത്തുക്കൾ, ബാധ്യതകൾ, കരാറുകൾ, ജീവനക്കാർ, നിയമപരമായ നിലനിൽപ്പ് എന്നിവയെ ബാധിക്കില്ലെന്നും കമ്പനിയുടെ സ്വന്തം ബജറ്റിൽനിന്ന് തുക വിനിയോഗിച്ചായിരിക്കും ബ്രാൻഡിങ്ങും മാറ്റങ്ങളും നടപ്പാക്കുകയെന്നും എംഡി ലോക്നാഥ് ബെഹ്റ വ്യക്തമാക്കി.
