കുട്ടിയുടെ വാശിയിൽ തലസ്ഥാനത്തേക്ക് വണ്ടികയറി; ഫാൻസിന് ഉടുപ്പിൽ ഓട്ടോഗ്രാഫ് നൽകി മുഖ്യമന്ത്രി
തിരുവനന്തപുരം: മുഖ്യമന്ത്രിയെ കാണണമെന്നു കുട്ടികൾ വാശിപിടിച്ചപ്പോൾ വീട്ടുകാർക്കും അടങ്ങിയിരിക്കാനായില്ല. തിരുവനന്തപുരത്തേയ്ക്ക് ഉടൻ തീവണ്ടി കയറി. മുഖ്യമന്ത്രി വി.ഡി. സതീശനെ കാണാൻ മുൻകൂർ അനുമതിയില്ലാതെയായിരുന്നു കുറ്റ്യാടിക്കാരായ സതീശൻ ഫാൻസുകാരുടെ വരവ്. സെക്രട്ടേറിയറ്റിനു മുന്നിലെത്തിയ ഇവരെ പോലീസും മുഖ്യമന്ത്രിയുടെ ഡ്രൈവറും സഹായിച്ചപ്പോൾ ആഗ്രഹം സാധിച്ചെടുത്തു. കുട്ടികൾക്കും വീട്ടുകാർക്കും മറക്കാനാവാത്ത ഓർമ.
കുറ്റ്യാടി ചെമ്പനോട് തസ്നീമിൽ മുഹമ്മദിന്റെ നേതൃത്വത്തിലാണ് എട്ടു കുട്ടികളും ആറു മുതിർന്നവരും ഉൾപ്പെട്ട മൂന്നു കുടുംബക്കാർ മുഖ്യമന്ത്രിയെ കാണാനെത്തിയത്. ഒരേ കുടുംബത്തിൽപ്പെട്ടവരും സുഹൃത്തുക്കളുമായിരുന്നു സംഘത്തിൽ. ഉച്ചയോടെ സെക്രട്ടേറിയറ്റിനു ചുറ്റുമൊന്നു കറങ്ങിയ ഇവർ പോലീസിനോടാണ് കുട്ടികളുടെ ആഗ്രഹം ആദ്യം പറഞ്ഞത്.
പോലീസുകാർ സെക്രട്ടേറിയറ്റിന്റെ ഉള്ളിലേയ്ക്കു വിട്ടു. മുഖ്യമന്ത്രിയുടെ ഡ്രൈവറാണ് ഓഫീസിലെത്താൻ സഹായിച്ചത്. മുഖ്യമന്ത്രിയെ കണ്ട് സംസാരിച്ച് ചിത്രവുമെടുത്തു.അൽഫ, ഫാത്തിമ, മെഹ്വിഷ് മർയം, ഫസിം മിറാഷ്, ആമിന മെഹർ, ആദം, ഐദിൻ, ഒരു വയസ്സുള്ള മെഹ്ദിൻ എന്നിവരായിരുന്നു കുട്ടിക്കൂട്ടം. ഓട്ടോഗ്രാഫ് സ്വീകരിക്കാൻ കടലാസ്സൊന്നും കരുതിയിട്ടില്ലാത്തതിനാൽ കുട്ടികൾ ധരിച്ച വസ്ത്രം മുഖ്യമന്ത്രിക്ക് നേരേ നീട്ടി. വസ്ത്രത്തിൽ സതീശൻ ഒപ്പിട്ടുനൽകി. ഒപ്പ് മായാതിരിക്കാൻ കുട്ടികൾ അപ്പോൾത്തന്നെ ഊതി മഷിയുണക്കി. ഉറങ്ങിപ്പോയ ഒരു വയസ്സുകാരനെ ഉണർത്തി തലോടിയാണ് സംഘത്തെ മുഖ്യമന്ത്രി യാത്രയാക്കിയത്.
