സതീശൻ ക്ലിഫ് ഹൗസിലേക്ക്; പുതിയ മുഖ്യമന്ത്രിയുടെയും ഉറക്കംകെടുത്താൻ മരപ്പട്ടികൾ!
തിരുവനന്തപുരം ∙ മുഖ്യമന്ത്രിയായി നാളെ സത്യപ്രതിജ്ഞ ചെയ്യുന്ന വി.ഡി.സതീശൻ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലേക്ക് ഈയാഴ്ച ഗൃഹപ്രവേശം നടത്തുമ്പോൾ മുൻ മുഖ്യമന്ത്രി പിണറായി വിജയനെ 10 കൊല്ലം സ്വൈരം കെടുത്തിയ മരപ്പട്ടികൾ ഇപ്പോഴും സജീവം. പ്രതിപക്ഷ നേതാവായിരിക്കെ കന്റോൺമെന്റ് ഹൗസിൽ ഇതേ പ്രയാസങ്ങൾ അതിജീവിച്ചതാണ് സതീശനും. ക്ലിഫ് ഹൗസിലെ ഓടു കൊണ്ടുള്ള മേൽക്കൂരയിലെ ചോർച്ചയ്ക്കും വരുന്ന കാലവർഷത്തിലും മാറ്റമൊന്നുമില്ല.
വൻതുക ചെലവഴിച്ച് ക്ലിഫ് ഹൗസ് മോടിപിടിപ്പിക്കേണ്ടെന്നാണു വി.ഡി.സതീശന്റെ നിർദേശം. 10,000 ചതുരശ്ര അടി വിസ്തീർണം വരുന്ന പൈതൃകമന്ദിരമായ ക്ലിഫ് ഹൗസിൽ 73 ലക്ഷം രൂപയുടെ അറ്റകുറ്റപ്പണിക്ക് 2 വർഷം മുൻപ് സർക്കാർ ഭരണാനുമതി നൽകിയിരുന്നു. കിടപ്പുമുറിയിൽ ഒരു ഗ്ലാസ് വെള്ളം അടച്ചുവച്ചില്ലെങ്കിൽ മരപ്പട്ടിയുടെ മൂത്രം വീഴുന്ന സ്ഥിതിയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അന്നു പ്രസംഗിച്ചിരുന്നു.
സൗകര്യങ്ങളുള്ള കെട്ടിടങ്ങൾ നിർമിക്കുമ്പോൾ അതിനാവശ്യമായ പണം ചെലവഴിക്കുന്നത് ദുർവ്യയമല്ലെന്ന് അന്നു പിണറായി പറഞ്ഞെങ്കിലും ക്ലിഫ് ഹൗസിലെ അറ്റകുറ്റപ്പണിക്ക് അദ്ദേഹം അനുമതി നിഷേധിച്ചു. ഇതു കൂടാതെ ഇരുപതോളം മന്ത്രിമന്ദിരങ്ങളിലും കന്റോൺമെന്റ് ഹൗസിലും വലിയതോതിലുള്ള നവീകരണത്തിന് ഭരണാനുമതി ലഭിച്ചിട്ടും അതത് മന്ത്രിമാർ അനുമതി നൽകാതിരുന്നതിനാൽ നടന്നില്ല. എന്നാൽ, മന്ത്രിയായിരിക്കെ എ.കെ.ശശീന്ദ്രൻ താമസിച്ച ‘കാവേരി’ മോടി കൂട്ടി.
ക്ലിഫ് ഹൗസിലെ വീട്ടുപകരണങ്ങളും നീന്തൽക്കുളങ്ങളും എല്ലാം മികച്ച നിലവാരത്തിലാണെന്നാണ് റിപ്പോർട്ട്. ഇതെല്ലാം പരിപാലിക്കുന്നത് ടൂറിസം വകുപ്പാണ്. നന്ദൻകോട് 6 ഏക്കർ 25 സെന്റിലാണ് ക്ലിഫ് ഹൗസ്.
