സത്യപ്രതിജ്ഞാ വേദിയിൽ മുഖ്യമന്ത്രിയും മന്ത്രിമാരും മാത്രം; നിർദേശവുമായി ലോക്ഭവൻ
തിരുവനന്തപുരം: തിങ്കളാഴ്ച നടക്കുന്ന യുഡിഎഫ് സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിന് കർശന നിർദേശവുമായി ലോക്ഭവൻ. വേദിയിൽ മുഖ്യമന്ത്രിയും മന്ത്രിമാരും മാത്രമേ ഉണ്ടാവാൻ പാടുള്ളൂവെന്നാണ് നിർദേശം. മറ്റുള്ളവർ വേദിയിൽ പാടില്ലെന്നും ഈ നിർദേശപ്രകാരമുള്ള ക്രമീകരണം സ്റ്റേജിൽ നടത്തണമെന്നും ലോക്ഭവൻ അറിയിച്ചിട്ടുണ്ട്.
തിങ്കളാഴ്ച സത്യപ്രതിജ്ഞാ ചടങ്ങ് നടക്കാനിരിക്കേയാണ് ലോക്ഭവന്റെ സുപ്രധാന നിർദേശം പുറത്തുവരുന്നത്. സത്യപ്രതിജ്ഞാ ചടങ്ങിൽ ഗവർണറും മുഖ്യമന്ത്രിയും മന്ത്രിമാരും മാത്രമേ ഉണ്ടാവുകയുള്ളൂ. മറ്റുള്ളവരെല്ലാം സദസ്സിൽ ഇരിക്കേണ്ടിവരും. വേദിയിൽ ഗവർണർക്ക് പുറമേ മുഖ്യമന്ത്രിയും മന്ത്രിമാരും മാത്രമേ പാടുള്ളൂവെന്നാണ് ലോക്ഭവന്റെ നിർദേശം. ക്ഷണിക്കപ്പെട്ട അതിഥികൾക്ക് പ്രത്യേക പവലിയൻ ഒരുക്കിയിട്ടുണ്ട്. സ്റ്റേഡിയത്തിന്റെ വശങ്ങളിലുള്ള ഗാലറികളിലും ആളുകൾക്ക് ചടങ്ങ് കാണാനായി പ്രത്യേക പന്തലുകൾ കെട്ടിയിട്ടുണ്ട്.
സത്യപ്രതിജ്ഞാ ചടങ്ങുകൾക്കായി തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ ഒരുക്കങ്ങൾ പുരോഗമിക്കകയാണ്. പന്തൽ നിർമാണവും സ്റ്റേജ് ഒരുക്കങ്ങളും അവസാനഘട്ടത്തിലാണ്. തുടക്കത്തിൽ 12,000 പേർക്ക് പ്രവേശനം നൽകാനാണ് തീരുമാനിച്ചിരുന്നതെങ്കിലും തിരക്ക് വർധിക്കാനുള്ള സാധ്യത കണക്കിലെടുത്ത് 50,000 പേരെ ഉൾക്കൊള്ളാവുന്ന രീതിയിലാണ് പന്തലിന്റെ വിസ്തൃതി വർധിപ്പിച്ചിരിക്കുന്നത്. സാധാരണയുള്ളതിനേക്കാൾ വലിയ പന്തലാണ് ഇത്തവണ സജ്ജീകരിക്കുന്നത്.
സത്യപ്രതിജ്ഞാ ചടങ്ങ് തത്സമയം വീക്ഷിക്കുന്നതിനായി വലിയ എൽ.സി.ഡി സ്ക്രീനുകളും സ്റ്റേഡിയത്തിൽ സജ്ജീകരിക്കും. തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയ് ചടങ്ങിനെത്തില്ലെന്ന് അറിയിച്ചിട്ടുണ്ട്. ചടങ്ങിനായുള്ള പാസുകൾ ഇതിനോടകം തന്നെ വിതരണം ചെയ്തു കഴിഞ്ഞു. വലിയ ജനപങ്കാളിത്തം പ്രതീക്ഷിക്കുന്നതിനാൽ തിരുവനന്തപുരം നഗരത്തിൽ തിങ്കളാഴ്ച ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തും.
