അത് പുലിപ്പല്ല് തന്നെ; റാപ്പർ വേടന് തിരിച്ചടി, കുറ്റപത്രം ഉടൻ
കൊച്ചി: പുലിപ്പല്ല് കേസിൽ ഗാനരചയിതാവും റാപ്പറുമായ വേടന് (ഹിരൺദാസ് മുരളി) തിരിച്ചടി. വേടന്റെ പക്കല്‍നിന്നും പിടിച്ചെടുത്തത് യഥാർഥ പുലിപ്പല്ല് ആണെന്ന് സ്ഥിരീകരിച്ചു. കോൽക്കത്തയിലെ സുവോളജി ലാബിൽ നടത്തിയ പരിശോധനയിലാണ് സ്ഥിരീകരണം. കേസിൽ വനം വകുപ്പ് ഉടൻ കുറ്റപത്രം സമർപ്പിക്കും. മൂന്ന് വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന വകുപ്പാണ് വേടനെതിരെ ചുമത്തുക.
വേടന്റെ മാലയിലെ ലോക്കറ്റിലുണ്ടായിരുന്നത് പുലിപ്പല്ല് തന്നെയെന്ന് വനംവകുപ്പിന്റെ പ്രാഥമിക പരിശോധനയിൽ വ്യക്തമായിരുന്നു. ഇക്കാര്യം സ്ഥിരീകരിക്കാനാണ് സുവോളജി ലാബിലേക്ക് അയച്ചത്.
കഴിഞ്ഞ വർഷം ഏപ്രിലിലാണ് വേടന്റെ തൃപ്പൂണിത്തുറയിലെ ഫ്ലാറ്റിൽ വനംവകുപ്പ് പരിശോധന നടത്തിയത്. അന്ന് വേടനടക്കം ഒമ്പതുപേരെ ആറു ഗ്രാം കഞ്ചാവുമായി പോലീസ് അറസ്റ്റ് ചെയ്തിരുന്നു. അതിനിടെയാണ് വേടൻ ധരിച്ചിരുന്ന പുലിപ്പല്ല് കെട്ടിയ മാല പോലീസിന്റെ ശ്രദ്ധയിൽപ്പെട്ടത്. പോലീസ് ഇക്കാര്യം വനംവകുപ്പിനെ അറിയിക്കുകയായിരുന്നു.
2022ൽ ചെന്നൈയിൽ നടത്തിയ ഷോയ്ക്കിടെ രഞ്ജിത് എന്ന ശ്രീലങ്കൻ വംശജനായ ആരാധകനാണ് തനിക്ക് പുലിപ്പല്ല് സമ്മാനിച്ചതെന്നാണ് വേടൻ അന്വേഷണസംഘത്തിന് മൊഴി നൽകിയത്.
