‘സുഹൃത്ത് പറഞ്ഞത് തുണയായി, അദ്ഭുതമായി ആ ഫോൺ വിളി’; രണ്ട് മലയാളികൾക്ക് ബിഗ് ടിക്കറ്റ് ഭാഗ്യം
അബുദാബി: ബിഗ് ടിക്കറ്റിന്റെ ജൂലൈയിലെ അവസാന വാരാന്ത്യ ഇ-ഡ്രോ നറുക്കെടുപ്പിൽ ഇന്ത്യ, പലസ്തീൻ രാജ്യങ്ങളിൽ നിന്നുള്ള നാല് ഭാഗ്യശാലികൾക്ക് ഒരു ലക്ഷം ദിർഹം (ഏകദേശം 25 ലക്ഷത്തിലേറെ ഇന്ത്യൻ രൂപ) സമ്മാനമായി ലഭിച്ചു. 25,000 ദിർഹം വീതമാണ് ഓരോ വിജയിക്കും ലഭിച്ചത്.
നിർമാണ മേഖലയിൽ ജോലി ചെയ്യുന്ന സിജോ ടോമി, ഖത്തറിൽ ജോലി ചെയ്യുന്ന മലയാളി അൽസാഫി താജുദ്ദീൻ എന്നിവരാണ് സമ്മാനം നേടിയ മലയാളികൾ. ഷാർജയിൽ 14 വർഷമായി താമസിക്കുന്ന 37 വയസ്സുകാരനായ സിജോ കൂട്ടുകാർക്കൊപ്പമാണ് കഴിഞ്ഞ നാല് വർഷമായി പ്രതിമാസം ബിഗ് ടിക്കറ്റ് എടുക്കുന്നത്. താൻ എപ്പോഴും ഭാഗ്യനമ്പറായി കരുതുന്ന സംഖ്യ തിരഞ്ഞെടുത്ത് വാങ്ങിയ ടിക്കറ്റിലാണ് ഇത്തവണ സമ്മാനം അടിച്ചിരിക്കുന്നത്. വിജയവാർത്ത അറിയിച്ചുകൊണ്ടുള്ള ഫോൺ കോൾ വന്നപ്പോൾ ഏറെ സന്തോഷം തോന്നിയെന്നും ഒടുവിൽ വിജയം തേടിയെത്തിയെന്ന് വിശ്വസിക്കാൻ കഴിഞ്ഞില്ലെന്നും അദ്ദേഹം പറഞ്ഞു.
സമ്മാനത്തുക സുഹൃത്തുക്കളുടെ സംഘവുമായി വീതിച്ചെടുക്കും. തന്റെ വിഹിതമായി ലഭിക്കുന്ന തുക നിലവിലുള്ള വായ്പകൾ തിരിച്ചടയ്ക്കാൻ ഉപയോഗിക്കാനാണ് പദ്ധതി. വരുന്ന നറുക്കെടുപ്പുകളിലും പങ്കാളിയാകുന്നത് തുടരുമെന്നും സിജോ കൂട്ടിച്ചേർത്തു.
2014 മുതൽ ഖത്തറിൽ ഇലക്ട്രിക്കൽ ഡ്രാഫ്റ്റ്‌സ്മാനായി ജോലി ചെയ്യുന്ന അൽസാഫി താജുദ്ദീന്റെ കുടുംബം നാട്ടിലാണ്. 2017ൽ ദുബായിൽ ജോലി ചെയ്യുന്ന സമയത്താണ് സുഹൃത്ത് വഴി ബിഗ് ടിക്കറ്റിനെക്കുറിച്ച് ആദ്യമായി അറിയുന്നത്. തുടർന്ന് സഹപ്രവർത്തകരുടെ സംഘത്തിനൊപ്പം കഴിഞ്ഞ അഞ്ച് വർഷമായി ഇടയ്ക്കിടെ ടിക്കറ്റുകൾ വാങ്ങാറുണ്ടായിരുന്നു. തീർത്തും യാദൃച്ഛികമായി തിരഞ്ഞെടുത്ത് വാങ്ങിയ ടിക്കറ്റിലൂടെയാണ് ഇത്തവണ വിജയം തേടിയെത്തിയത്.
സമ്മാനവിവരം അറിയിച്ചുകൊണ്ടുള്ള ഫോൺ കോൾ വന്നപ്പോൾ അതിയായ സന്തോഷം തോന്നിയെന്നും തങ്ങൾക്കും സഹപ്രവർത്തകരുടെ സംഘത്തിനും ഇത് വലിയൊരു അദ്ഭുതമായിരുന്നുവെന്നും അൽസാഫി പറഞ്ഞു. സമ്മാനത്തുക ഒപ്പമുള്ള സഹപ്രവർത്തകരുമായി വീതിച്ചെടുക്കും. തന്റെ വിഹിതമായി ലഭിക്കുന്ന തുക വായ്പകൾ തീർക്കാനാണ് ഉപയോഗിക്കുക.
ആന്ധ്രപ്രദേശ് സ്വദേശി ഉദയ് സുങ്കരയാണ് മൂന്നാമത്തെ വിജയി. 2016 മുതൽ കുടുംബത്തോടൊപ്പം അബുദാബിയിൽ താമസിക്കുന്ന 34 വയസ്സുകാരനായ എൻജിനീയറാണ് ഉദയ്. ആറ് സുഹൃത്തുക്കൾക്കൊപ്പം ഏഴ് വർഷമായി ടിക്കറ്റെടുക്കുന്ന ഇദ്ദേഹം മകളുടെ ജന്മദിന തീയതി വച്ചാണ് ഇത്തവണത്തെ ടിക്കറ്റ് തിരഞ്ഞെടുത്തത്. കുടുംബത്തോടൊപ്പം ചെലവഴിക്കാൻ ഈ തുക ഉപയോഗിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
നാലാമത്തെ വിജയി പലസ്തീൻ സ്വദേശി അബ്ദുല്ല അബുഫയാദ്. സൗദി അറേബ്യയിൽ ഇലക്ട്രിക്കൽ മേഖലയിൽ ജോലി ചെയ്യുന്നു. 38 വയസ്സുകാരനായ അബ്ദുല്ല കഴിഞ്ഞ ആറ് വർഷമായി ബിഗ് ടിക്കറ്റിൽ പങ്കാളിയാകുന്നുണ്ട്.
