കണ്ണൂർ സിപിഎമ്മിൽ പോര്; എം.വി.ഗോവിന്ദനും കെ.കെ. രാഗേഷിനുമെതിരെ പോസ്റ്ററുകൾ
കണ്ണൂർ: നിയമസഭാ തെരഞ്ഞെടുപ്പ് കനത്ത തോൽവിക്കു പിന്നാലെ കണ്ണൂർ സിപിഎമ്മിൽ പോര് രൂക്ഷം. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനും ജില്ലാ സെക്രട്ടറി കെ.കെ.രാഗേഷിനുമെതിരെ കണ്ണൂരിൽ വിവിധ ഭാഗങ്ങളിൽ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു.
മോറാഴ സഖാക്കളെന്ന പേരിലാണ് ധർമ്മശാലയിലും ആന്തൂരിലും പാർട്ടി നേതൃത്വത്തെ വെല്ലുവിളിച്ചുകൊണ്ടുള്ള പോസ്റ്ററുകൾ പതിച്ചിരിക്കുന്നത്. പാർട്ടി സെക്രട്ടറിയെയും ജില്ലാ സെക്രട്ടറിയെയും മാറ്റുക എന്നതാണ് പോസ്റ്ററുകളിലെ പ്രധാന ആവശ്യം. എം.വി. ഗോവിന്ദന്റെയും കെ.കെ.രാഗേഷിന്റെയും പേരെടുത്ത് പറഞ്ഞാണ് വിമർശനം ഉന്നയിച്ചിരിക്കുന്നത്.
പയ്യന്നൂരിലെ ഫണ്ട് വിവാദവും തുടർന്നുണ്ടായ അച്ചടക്ക നടപടികളും പാർട്ടി പ്രവർത്തകർക്കിടയിൽ വലിയ അതൃപ്തി ഉണ്ടാക്കിയിരുന്നതായി സൂചനയുണ്ട്. ഇതിന്റെ തുടർച്ചയായാണ് മോറാഴ സഖാക്കൾ എന്ന പേരിൽ പുതിയ പ്രതിഷേധം ഉയരുന്നത്.
പയ്യന്നൂരിലെ പ്രമുഖ നേതാവ് വി.കുഞ്ഞികൃഷ്ണനെതിരെയുള്ള അച്ചടക്ക നടപടിയും കെ.കെ.രാഗേഷിന്റെ നിലപാടുകളുമാണ് ഒരു വിഭാഗം പ്രവർത്തകരെ ചൊടിപ്പിച്ചിരിക്കുന്നത്. സംഭവം ശ്രദ്ധയിൽപ്പെട്ട ഉടൻ തന്നെ പാർട്ടി പ്രവർത്തകർ സ്ഥലത്തെത്തുകയും പോസ്റ്ററുകൾ കീറിക്കളയുകയും ചെയ്തു.
