റോഡ് വേണ്ട, വീൽച്ചെയറിൽ വീട്ടിലെത്തിക്കാൻ ഒരു വഴി തരുമോ?അർബുദം ബാധിച്ച ഭർത്താവിന് വേണ്ടി സൗമിനിയുടെ അപേക്ഷ
ഇരിട്ടി: അർബുദം ബാധിച്ച് ഭക്ഷണവും വെള്ളവും കഴിക്കാനാകാതെ വയറിൽ ട്യൂബിട്ട ഭർത്താവിനെ സ്വന്തം വീട്ടിലേക്ക് കൊണ്ടുപോകാൻ ഒരു വഴിയ്ക്കായി യാചിക്കുകയാണ് ഇരിട്ടി മയിലാടും പാറയിലെ സൗമിനി എന്ന വീട്ടമ്മ. നടന്നുപോയിക്കൊണ്ടിരുന്ന വഴി പാടെ തകർന്നതിനാൽ അടിയന്തര പരിചരണം വേണ്ട ഭർത്താവ് കുഞ്ഞിരാമനെ ബന്ധുവിന്റെ വീട്ടിലാക്കിയാണ് ഈ വീട്ടമ്മയുടെ പരിദേവനം. അർബുദ ബാധിതനായ ഇരിട്ടി മയിലാടുംപാറയിലെ പുതിയപുരയിൽ കുഞ്ഞിരാമൻ സ്വന്തമായി വീടുണ്ട്. വർഷങ്ങളായി നടന്നു പോയിരുന്ന വഴി ഇപ്പോൾ പാടെ തകർന്നു. ഒരു വർഷം മുമ്പാണ് കുഞ്ഞിരാമന് അന്നനാളത്തിൽ അർബുദം സ്ഥിരീകരിച്ചത്. രോഗം മൂർച്ഛിച്ച് ഒടുവിൽ കിടപ്പിലായി. ഭക്ഷണവും വെള്ളവും കഴിക്കാൻ കഴിയാത്ത അവസ്ഥയിൽ വയറിൽ ട്യൂബിട്ടിരിക്കുകയാണ്. രോഗം സ്ഥിരീകരിച്ചതിന് പിന്നാലെ നാട്ടുകാരുടെ സഹായത്തോടെ തകർന്ന വഴിയിലെ ഭാഗത്ത് ചെറിയൊരു മരപ്പാലം നിർമ്മിച്ചിരുന്നു. എന്നാൽ ഇതും ഇപ്പോൾ അപകടാവസ്ഥയിലാണ്.
വാഹനം വീട്ടിലേക്ക് എത്തണമെന്നില്ല.ആരുടെയെങ്കിലും സഹായത്തോടെ എടുത്തുകൊണ്ടുപോകാനോ വീൽചെയറിൽ കഴിയുന്ന തരത്തിൽ വീട്ടിലേക്ക് ഒരു വഴി ലഭിച്ചാൽ മതിയെന്നാണ് സൗമിനി പറയുന്നത്.സ്വന്തം വീട്ടിലേക്ക് പോലും മടങ്ങിപ്പോകാൻ കഴിയാത്ത ഈ കുടുംബത്തിന് അടിയന്തരമായി വഴിയൊരുക്കാൻ ബന്ധപ്പെട്ട അധികൃതർ ഇടപെടണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
