ഡ്യൂപ്ലിക്കേറ്റ് താക്കോലിട്ട് തൊണ്ടിവാഹനം കടത്തി ഡ്രെെവർ; സേലത്തുനിന്ന് പൊക്കി പോലീസ്
കൊച്ചി: തൃക്കാക്കരയിൽ രണ്ടുപേരുടെ മരണത്തിനിടയാക്കിയ അപകടത്തിന് ശേഷം പോലീസ് കസ്റ്റഡിയിൽനിന്ന് കടത്തിക്കൊണ്ടുപോയ തൊണ്ടിവാഹനമായ ട്രെയിലർ ലോറി തമിഴ്നാട്ടിലെ സേലത്തുനിന്ന് പൊലീസ് വീണ്ടും കസ്റ്റഡിയിലെടുത്തു. ലോറി കടത്തിക്കൊണ്ടുപോയ ഒഡീഷ സ്വദേശിയും ഡ്രൈവറുമായ ഭുവനേശ്വർ മിശ്രയെയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
‘അപകടത്തിന് ഇടയാക്കിയ വാഹനം പോലീസ് സ്റ്റേഷനിൽ സ്ഥലപരിമിതിയുള്ളതിനാലാണ് സീപോർട്ട് എയർപോർട്ട് റോഡിൽ നിർത്തിയിട്ടിരുന്നത്. ഉച്ചയോടെ വാഹനം പരിശോധിക്കാനെത്തിയ ഉദ്യോഗസ്ഥരാണ് കസ്റ്റഡിയിലുണ്ടായിരുന്ന വാഹനം കാണാതായ വിവരമറിയുന്നത്. തുടർന്ന് സിസിടിവി പരിശോധിക്കുകയും ചെക്ക്പോസ്റ്റ് വഴി അന്വേഷിക്കുകയും ചെയ്തതോടെയാണ് വാഹനം തമിഴ്നാട്ടിലേക്ക് എത്തിയിട്ടുണ്ടെന്നുള്ള വിവരം ലഭിച്ചത്. തുടർന്നാണ് തമിഴ്നാട് പോലീസിന്റെകൂടി സഹായത്തോടെ സേലത്തുനിന്നും വാഹനം പിടികൂടിയത്. വാഹന ഉടമയുടെ ഭീഷണിയെതുടർന്നാണ് ഡ്രൈവറായ ഭുവനേശ്വർ മിശ്ര കടത്തിക്കൊണ്ട് പോയത്. ഇയാളേയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്, തൃക്കാക്കര എസ്എച്ച്ഒ പറഞ്ഞു.
ഇക്കഴിഞ്ഞ വ്യാഴാഴ്ചയാണ് സീപോർട്ട്- എയർപോർട്ട് റോഡിൽ ബൈക്കും ട്രെയിലർ ലോറിയും കൂട്ടിയിടിച്ച് രണ്ട് ബൈക്ക് യാത്രികർ മരിച്ചത്. വ്യാഴാഴ്ച പുലർച്ചെ കാക്കനാട് മാവേലിപുരം ഓണം പാർക്കിന് സമീപമായിരുന്നു അപകടം. ആലപ്പുഴ കാർത്തികപ്പള്ളി നങ്ങ്യാർകുളങ്ങര പള്ളിപ്പാട് ശ്രീദിനഭവനിൽ ആർ. ദിൻരാജ് (22), തലയോലപ്പറമ്പ് പൊതി ചാമക്കാലയിൽ മാത്യു ജോമോൻ (23) എന്നിവരാണ് മരിച്ചത്.
ട്രെയിലർ ലോറി അശ്രദ്ധമായി പ്രധാന റോഡിലേക്ക് പ്രവേശിച്ചതാണ് അപകടത്തിന് കാരണമായത്. അപകടം സംഭവിച്ച ഉടൻ തന്നെ ലോറിയുടെ ഡ്രൈവർ ഇറങ്ങി ഓടുകയായിരുന്നു. പിന്നാലെ കസ്റ്റഡിയിലെടുത്ത ലോറി പോലീസ് സ്റ്റേഷൻ പരിധിയിൽ സ്ഥലപരിമിതിയുള്ളതിനാൽ വാഹനം സീപോർട്ട് എയർപോർട്ട് റോഡിൽ തന്നെ നിർത്തിയിട്ടിരിക്കുകയായിരുന്നു. എന്നാൽ ഡ്യൂപ്ലിക്കേറ്റ് താക്കോൽ കൈയിലുണ്ടായിരുന്ന ഡ്രൈവർ വാഹനം കടത്തിക്കൊണ്ട് പോകുകയായിരുന്നു.
