തിരഞ്ഞെടുപ്പിൽ തിരിച്ചടിയേറ്റാൽ അതോടെ എല്ലാം അവസാനിച്ചെന്ന് കരുതുന്നവരല്ല ഞങ്ങൾ- പിണറായി വിജയൻ
തളിപ്പറമ്പ്: തിരഞ്ഞെടുപ്പ് തിരിച്ചടികളിൽ പതറിപ്പോകുന്ന പ്രസ്ഥാനമല്ല ഇടതുപക്ഷമെന്നും പരാജയങ്ങളെ അതിജീവിച്ച ചരിത്രമാണ് തങ്ങൾക്കുള്ളതെന്നും പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. വലതുപക്ഷ ശക്തികളും അവരുടെ മാധ്യമങ്ങളും ഇടതുപക്ഷത്തിന്റെ തകർച്ചയായി ഇതിനെ വ്യാഖ്യാനിക്കാൻ ശ്രമിക്കുകയാണ്. എന്നാൽ ജനവിധി ഉൾക്കൊണ്ടുകൊണ്ട് തന്നെ പാർട്ടി കൂടുതൽ കരുത്തോടെ ജനങ്ങളിലേക്ക് ഇറങ്ങുമെന്നും അദ്ദേഹം പറഞ്ഞു. തളിപ്പറമ്പിൽ നടന്ന രാഷ്ട്രീയ വിശദീകരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
തിരഞ്ഞെടുപ്പിലെ പരാജയങ്ങളോ പ്രതീക്ഷിക്കാത്ത രീതിയിലുള്ള ജനവിധിയോ ആദ്യമായിട്ടല്ല ഉണ്ടാകുന്നതെന്നും തിരഞ്ഞെടുപ്പിൽ ഒരു തിരിച്ചടിയേറ്റാൽ അതോടെ എല്ലാം അവസാനിച്ചെന്ന് കാണുന്നവരല്ല തങ്ങളെന്നും പിണറായി പറഞ്ഞു. എന്നാൽ, പ്രശ്നം അതീവ ഗൗരവമായി കാണേണ്ടതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രാജ്യത്ത് ഏറെ പ്രാധാന്യമുണ്ടായിരുന്ന 1977-ലെ ലോക്സഭാ തിരഞ്ഞെടുപ്പ് ചരിത്രം നോക്കിയാൽ, അന്ന് രാജ്യത്താകെ കോൺഗ്രസ് പരാജയപ്പെട്ടപ്പോൾ കേരളത്തിൽ അവർക്ക് വലിയ വിജയമാണ് ഉണ്ടായതെന്നും ആ ഘട്ടത്തിൽ തങ്ങൾക്ക് 15 സീറ്റുകൾ മാത്രമാണ് ഉണ്ടായിരുന്നതെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ അതിനുശേഷം ഏതാനും മാസങ്ങൾ കഴിഞ്ഞപ്പോൾ തന്നെ കേരളത്തിലെ ജനങ്ങൾ കാര്യങ്ങൾ തിരിച്ചറിയാൻ തുടങ്ങി. തുടർന്ന് ഒന്നിനുപിറകെ ഒന്നായി വന്ന കാസർകോട്, തലശ്ശേരി, തിരുവല്ല, നേമം എന്നീ നാല് ഉപതിരഞ്ഞെടുപ്പുകളിലും അന്നത്തെ സിപിഐഎം അടക്കമുള്ള മുന്നണി വിജയിച്ചു വന്നതായും ഈ മാറ്റങ്ങൾ 1980-ൽ ആവർത്തിച്ചെന്നും പിണറായി ചൂണ്ടിക്കാട്ടി
1965 മുതൽ 2021 വരെയുള്ള തിരഞ്ഞെടുപ്പുകളുടെ അനുഭവങ്ങൾ പരിശോധിച്ചാൽ ഇടതുപക്ഷ വിരുദ്ധവും സിപിഎം വിരുദ്ധവുമായ വലിയ പ്രചാരണങ്ങളുടെ കുത്തൊഴുക്കിനെ ചില മണ്ഡലങ്ങൾ ശക്തമായി അതിജീവിച്ചു നിന്നിട്ടുള്ളതായി കാണാമെന്ന് അദ്ദേഹം വ്യക്തമാക്കി. ഇത്തരം കുപ്രചാരണങ്ങളെ അതിജീവിച്ചാണ് ഇടതുപക്ഷം എക്കാലത്തും നിലകൊണ്ടിട്ടുള്ളതെന്നും പിണറായി പറഞ്ഞു.
