ഡൽഹി വിദ്യാർഥി പ്രക്ഷോഭം; കേസുകൾ പിൻവലിച്ച് സർക്കാർ ഉത്തരവ്
ന്യൂഡൽഹി: നീറ്റ് പരീക്ഷ ക്രമക്കേടിൽ പ്രതിഷേധിച്ച് ഡൽഹിയിൽ നടന്ന വിദ്യാർഥി പ്രക്ഷോഭവുമായി ബന്ധപ്പെട്ട് പ്രതിഷേധക്കാർക്കെതിരെ രജിസ്റ്റർ ചെയ്തിരുന്ന കേസുകൾ പിൻവലിക്കാൻ ഡൽഹി സർക്കാർ ഉത്തരവിട്ടു. പ്രക്ഷോഭത്തിൽ പങ്കെടുത്തവർക്കെതിരെയുള്ള നിയമനടപടികൾ അവസാനിപ്പിക്കാനാണ് സർക്കാർ തീരുമാനിച്ചിരിക്കുന്നത്. ഇതുവരെ ഡൽഹി പോലീസ് 13 എഫ്ഐആറുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളതെന്ന് ഡൽഹി ആഭ്യന്തര മന്ത്രാലയം വാർത്താക്കുറിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്.
സുപ്രീം കോടതിയുടെ ഉത്തരവുകളും നിലവിലുള്ള എഫ്ഐആറുകളും വിശദമായി പരിശോധിച്ച ശേഷമാണ് ഈ കേസുകളിൽ കൂടുതൽ നടപടികൾ വേണ്ടെന്ന തീരുമാനത്തിൽ സർക്കാർ എത്തിയത്. മുൻപ് ക്രിമിനൽ പശ്ചാത്തലമില്ലാത്ത വിദ്യാർഥികൾക്കെതിരെയുള്ള ഒരു തരത്തിലുള്ള ക്രിമിനൽ നടപടികളും ഇനി മുന്നോട്ട് കൊണ്ടുപോകാൻ ഉദ്ദേശിക്കുന്നില്ലെന്ന് സർക്കാർ അറിയിച്ചു.
ലെഫ്റ്റനന്റ് ഗവർണറുടെ നിർദ്ദേശപ്രകാരമാണ് ഡൽഹി സർക്കാർ ഈ സുപ്രധാന ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. മറ്റ് പല സംസ്ഥാനങ്ങളും സമാനമായ രീതിയിൽ വിദ്യാർഥികൾക്കെതിരെയുള്ള നിയമനടപടികൾ അവസാനിപ്പിക്കാൻ നേരത്തെ തീരുമാനിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഡൽഹി സർക്കാർ കൂടി ഇപ്പോൾ ഈ നിലപാട് സ്വീകരിച്ചിരിക്കുന്നത്.
