നവജാതശിശുവിനെ വിറ്റ കേസ്: ഇടനിലക്കാരി പിടിയിൽ, രണ്ട് യുവതികൾ നിരീക്ഷണത്തിൽ

Share our post

ഈരാറ്റുപേട്ട: മാസങ്ങൾക്കുമുമ്പ് ഒരു നവജാതശിശുവിനെ വിറ്റെന്ന കേസിൽ സ്ത്രീ അറസ്റ്റിൽ. കൊല്ലം പരവൂർ കുറുമണ്ടൽ കുളത്തിൽപുത്തൻവീട്ടിൽ അനീന തെൻസി (26)യാണ് അറസ്റ്റിലായത്. ഈരാറ്റുപേട്ട കോടതിയിൽ ഹാജരാക്കിയ ഇവരെ റിമാൻഡുചെയ്തു.

ബുധനാഴ്ചയാണ് ഈരാറ്റുപേട്ട പോലീസ് ഇവരെ അറസ്റ്റ് ചെയ്തത്. ഈരാറ്റുപേട്ടയിൽ പിടിയിലായ, നവജാതശിശുക്കളെ വിൽക്കുന്ന സംഘത്തിലെ ഇടനിലക്കാരിയായിരുന്നു അനീനയെന്നാണ് പോലീസിന് ലഭിച്ച സൂചന. ഇതോടെ, നവജാതശിശുക്കളെ വിൽക്കുന്നുണ്ടെന്ന പരാതിയിൽ അറസ്റ്റിലായവരുടെ എണ്ണം മൂന്നായി. സംഭവത്തിൽ രണ്ട് യുവതികൾകൂടി പോലീസ് നിരീക്ഷണത്തിലാണ്.

കേരളത്തിൽതന്നെയാണ് കുട്ടിയെ വിറ്റതെന്നാണ് അന്വേഷണസംഘത്തിന് ലഭിച്ച വിവരം. ഇൻസ്റ്റഗ്രാം വഴിയാണ് പ്രതികൾ ഇടപാടുകൾ നടത്തിയത്. കുട്ടിയെ കൈമാറിയത് നിയമപരമായല്ലെന്നും വിശദമായ അന്വേഷണം നടക്കുകയാണെന്നും ജില്ലാ പോലീസ് മേധാവി കെ.എം. സാബു മാത്യു പറഞ്ഞു.

കഴിഞ്ഞദിവസം അറസ്റ്റിലായ തമിഴ്നാട് സ്വദേശി മുപ്പിളി രാജ, ഇടുക്കി സ്വദേശി കെ.എസ്. അർജുൻ എന്നിവരുടെ മൊബൈൽ ഫോൺ കോളുകൾ പിന്തുടർന്നുള്ള അന്വേഷണത്തിലാണ് അനീന പിടിയിലായത്. നിലവിൽ രജിസ്റ്റർചെയ്ത കേസിനുപുറമെ കുട്ടിയെ വിറ്റതിന് മറ്റൊരു ‌എഫ്.ഐ.ആർ. കൂടി രജിസ്റ്റർചെയ്യും. സംഘത്തിൽ കൂടുതൽ പ്രതികളുണ്ടോയെന്ന് അന്വേഷിക്കുന്നു.

പ്രസവശേഷം കുട്ടിയെ മൂന്നുലക്ഷം രൂപയ്ക്ക് നൽകണമെന്ന് ആവശ്യപ്പെട്ടുവെന്ന്, സംഘത്തിന്റെ പിടിയിൽനിന്ന് രക്ഷപ്പെട്ട അസം സ്വദേശിനിയായ ഗർഭിണിയുടെ വെളിപ്പെടുത്തലിലാണ് കേസെടുത്തത്. പരാതിക്കാരിയുടെ ബന്ധുക്കളെ ബന്ധപ്പെടാൻ പോലീസിന് സാധിച്ചിട്ടില്ല. സംഭവത്തിൽ ഭരണങ്ങാനത്തുള്ള മറ്റ്‌ മൂന്ന് സ്ത്രീകളും ഉൾപ്പെട്ടെന്ന് സൂചനയുണ്ട്. പാലാ ഡിവൈ.എസ്.പി. കെ. സദന്റെ നേതൃത്വത്തിലാണ് അന്വേഷണം.

അറസ്റ്റിലായവർ പല ജില്ലകളിലുള്ളവരായതിനാൽ സംസ്ഥാനതലത്തിലുള്ള സംഘമാണോയെന്നും അന്വേഷിക്കുന്നു. പിടിയിലായവരാണ് പ്രധാന പ്രതികളെന്നാണ് ഇതുവരെയുള്ള നിഗമനം. പരാതിക്കാരിയുടെ മൊഴി വിശ്വാസയോഗ്യമായതിനാലാണ് കേസെടുത്തത്. പ്രതികളെ കസ്റ്റഡിയിൽ വാങ്ങാനുള്ള അപേക്ഷ അടുത്തദിവസം കോടതിയിൽ നൽകുമെന്നും ജില്ലാ പോലീസ് മേധാവി പറഞ്ഞു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!