മട്ടന്നൂർ മേഖലയിൽ ഒരു മാസത്തിനിടെ വാഹനാപകടങ്ങളിൽ മരിച്ചത് ഒൻപത് പേർ
മട്ടന്നൂർ: മട്ടന്നൂർ മേഖലയിൽ വാഹനാപകടങ്ങൾ വർധിക്കുമ്പോഴും അപകടങ്ങൾ കുറയ്ക്കാനുള്ള നടപടികളുണ്ടാകുന്നില്ല. ഒരു മാസത്തിനിടെ മട്ടന്നൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ വ്യത്യസ്ത വാഹനാപകടങ്ങളിലായി ഒന്പതു ജീവനുകളാണ് നഷ്ടപ്പെട്ടത്. ചെറുതും വലുതുമായ അപകടങ്ങളിൽ പരിക്കേറ്റവരും നിരവധിയാണ്. ഇന്നലെ പാലോട്ടുപള്ളിയിൽ കാർ വൈദ്യത തൂണിലിടിച്ചു മറിഞ്ഞ് സായന്ത് രാജൻ എന്ന യുവാവ് മരിച്ചതാണ് ഏറ്റവും ഒടുവിലത്തെ അപകടം. ഇക്കഴിഞ്ഞ ഒന്നിന് ഉളിയിൽ കൂരൻമുക്കിലുണ്ടായ അപകടത്തിൽ കോളാരി സ്വദേശികളായ അച്ഛനും മകനും മരിച്ചിരുന്നു. 10ന് രാത്രി കൂടാളി കുംഭത്ത് കാർ മരത്തിലിടിച്ച് ബംഗളൂരുവിൽ നിന്ന് കല്യാണത്തിന് വരികയായിരുന്നു അഞ്ചു യുവാക്കൾ മരിച്ചു.
11ന് കാഞ്ഞിരോട് ഓട്ടോയിൽ കാറിടിച്ച് ഇരിട്ടി സ്വദേശിയും മരിച്ചു. ഏതാനും മാസങ്ങൾക്ക് മുമ്പ് എടയന്നൂരിൽ സ്കൂട്ടറിൽ കാറിടിച്ച് അമ്മയും രണ്ടു മക്കൾക്കും മട്ടന്നൂർ നഗരത്തിൽ സ്കൂട്ടറിൽ ബസിടിച്ച് അധ്യാപികയും മരിച്ചിരുന്നു.
അപകടങ്ങൾ പെരുകുന്ന സാഹചര്യത്തിൽ പോലീസ്, ആർടിഒ, പൊതുമരാമത്ത് വിഭാഗങ്ങൾ സംയുക്തമായി കഴിഞ്ഞ ദിവസം കൂരൻമുക്ക്, നരയൻപാറ മേഖലയിൽ പരിശോധന നടത്തിയിരുന്നു. കുംഭത്ത് അപകടമുണ്ടായ സ്ഥലം നാറ്റ്പാക് വിദഗ്ധ സംഘവും സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തിയിരുന്നു. വാഹനങ്ങളുടെ അമിതവേഗതയും അശ്രദ്ധയും റോഡിലെ വളവുകളും വെള്ളക്കെട്ടുകളും അപകടങ്ങൾക്കിടയാക്കുന്നുണ്ട്. അപകടങ്ങൾ ഒഴിവാക്കാൻ വളവുകൾ നിവർത്തണമെന്ന ആവശ്യവും ഉയരുന്നുണ്ട്.
