മൂന്ന് ആവശ്യങ്ങള്‍ അംഗീകരിക്കാമെന്ന് കേന്ദ്രം; നിരാഹാരം അവസാനിപ്പിച്ച് സോനം വാങ്ചുക്ക്
കേന്ദ്രസര്‍ക്കാരിന്റെ ഉറപ്പുകളില്‍ 26 ദിവസം നീണ്ട നിരാഹാരസമരം അവസാനിപ്പിച്ച് സോനം വാങ്ചുക്ക്. മൂന്ന് ആവശ്യങ്ങൾ അംഗീകരിക്കാം എന്ന് ഉറപ്പുനൽകിയ ശേഷം കേന്ദ്രമന്ത്രിമാരായ ജെ.പി.നഡ്ഡയും ജിതേന്ദ്ര സിങ്ങുമാണ് വെള്ളം നൽകിയത്. ജാഗ്രത പാലിക്കണമെന്നും കാര്യങ്ങൾ വിശദീകരിച്ച് ഉടൻ വിഡിയോ ഇറക്കുമെന്നുo വാങ്ചുക്ക് വ്യക്തമാക്കി. വാങ്ചുക്ക് ആരോഗ്യവാനായി തുടരട്ടെ എന്നായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം. കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്രപ്രധാന്റെ രാജിവരെ സമരം തുടരുമെന്ന് സിജെപി ആവർത്തിച്ചു.
ഇന്നലെ രാത്രിയാണ് കേന്ദ്രമന്ത്രിമാരായ ജെ പി നഡ ജിതേന്ദ്ര സിങ് എന്നിവർ സോനം വാങ്ചുക്ക് നിരാഹാരം കിടന്ന ഗുരുഗ്രാമിലെ മേദാന്ത ആശുപത്രിയിൽ എത്തിയത്. ജന്തർ മന്തറിൽ സമാധാനപരമായി പ്രതിഷേധിച്ച വിദ്യാർത്ഥികൾക്കെതിരെ കേസെടുക്കരുതെന്നതിൽ അനുകൂല നിലപാട് , നിറ്റ് ചോദ്യപേപ്പർ ചോർച്ചയെക്കുറിച്ചും വിദ്യാഭ്യാസ പരിഷ്കാരങ്ങളെക്കുറിച്ചും പാർലമെന്റിൽ വിശദമായ ചർച്ച, ആത്മഹത്യ ചെയ്തവരുടെ കുടുംബങ്ങൾക്ക് ഉചിതമായ ധനസഹായം നൽകുന്നത് പരിഗണിക്കുന്നു എന്നീ ഉറപ്പുകൾ മന്ത്രിമാർ വാങ്ചുക്കിനെ അറിയിച്ചു. തുടർന്നാണ് നഡ്ഡ വെള്ളം നൽകി 26 ദിവസം നീണ്ട നിരാഹാരം അവസാനിപ്പിച്ചത്.
ഉപവാസം അവസാനിപ്പിക്കാൻ കഴിഞ്ഞതിൽ കൃതജ്ഞതയുള്ളവനും സന്തുഷ്ടനും ആണ് എന്നായിരുന്നു കേന്ദ്രമന്ത്രിമാരുടെ കൈകൾ പിടിച്ച് സോനത്തിന്റെ പ്രതികരണം. നിരാഹാരം അവസാനിപ്പിച്ച സാഹചര്യം വിശദീകരിക്കും. അക്രമം അനുവദിക്കരുത്,എല്ലാവരും ജാഗ്രത പാലിക്കണം എന്നും സോനം സമൂഹമാധ്യമങ്ങളിൽ കുറിച്ചു. സോനം ആരോഗ്യവാനായി തുടരട്ടെ എന്ന് പ്രാർത്ഥിക്കുന്നു എന്നും എത്രയും വേഗം പഴയ ഭാരം വീണ്ടെടുക്കണമെന്നും ഇക്കാര്യത്തിൽ ഇതുവരെ മൗനം പാലിച്ച പ്രധാനമന്ത്രി പ്രതികരിച്ചു. സോനത്തിന്റെ അസാധാരണ ധൈര്യത്തിനും ത്യാഗത്തിനും നന്ദി പറഞ്ഞ സിജെപി ധർമ്മേന്ദ്രപ്രധാന രാജി വരെ ജന്തർമന്തർ സമരം തുടരുമെന്ന് വ്യക്തമാക്കി.
