14-കാരിയെ മദ്യംകുടിപ്പിച്ച ശേഷം പീഡിപ്പിച്ചു; അയൽക്കാരിയായ സ്ത്രീയടക്കം മൂന്നുപേർ അറസ്റ്റിൽ
ബെംഗളൂരു: ക്ഷേത്രദർശനത്തിനെന്നപേരിൽ 14-കാരിയെ കൂട്ടിക്കൊണ്ടുപോയി മദ്യം കുടിപ്പിച്ചശേഷം ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിൽ ഒരു സ്ത്രീയടക്കം മൂന്നുപേർ അറസ്റ്റിൽ. ദേവനഹള്ളിയിൽനടന്ന സംഭവത്തിൽ പെൺകുട്ടിയുടെ അയൽക്കാരി, ഒാട്ടോ ഡ്രൈവറായ നവീൻ, സുഹൃത്ത് വെങ്കിട്ടരമണ എന്നിവരാണ് അറസ്റ്റിലായത്.
അയൽക്കാരിയാണ് പെൺകുട്ടിയെ കൂട്ടിക്കൊണ്ടുവന്നത്. നവീൻ പീഡിപ്പിക്കുകയും വെങ്കിട്ടരമണ ഇതിന് കൂട്ടുനിൽക്കുകയുമായിരുന്നു. കഴിഞ്ഞ ആഴ്ചയിലാണ് പീഡനം നടന്നതെങ്കിലും ദിവസങ്ങൾക്കുശേഷമാണ് കുട്ടി വിവരം വീട്ടിൽ അറിയിച്ചത്. രക്ഷിതാക്കളുടെ പരാതിയെത്തുടർന്ന് പോലീസ് കേസെടുക്കുകയും പ്രതികളെ അറസ്റ്റുചെയ്യുകയുമായിരുന്നു.
അയൽക്കാരി ക്ഷേത്ര ദർശനത്തിനെന്ന പേരിൽ കുട്ടിയെ വീട്ടിൽനിന്ന് വിളിച്ചു കൊണ്ടുവരികയായിരുന്നു. നവീന്റെ ഒാട്ടോറിക്ഷയിൽ പ്രതികൾ മൂവരുംകൂടി കുട്ടിയെയുംകൊണ്ട് ആളൊഴിഞ്ഞ സ്ഥലത്തേക്കുപോയി. അവിടെവെച്ച് നിർബന്ധിച്ച് മദ്യംകുടിപ്പിച്ചു.
മദ്യപിച്ച് വീട്ടിൽ ചെന്നാൽ പ്രശ്നമാകുമെന്നുപറഞ്ഞ്, നിർമാണം നടന്നുകൊണ്ടിരിക്കുന്ന കെട്ടിടത്തിലേക്ക് രാത്രിയിൽ കുട്ടിയെ കൂട്ടിക്കൊണ്ടുപോയി. അവിടെവെച്ചാണ് പീഡിപ്പിച്ചത്. അടുത്ത ദിവസം രാവിലെ തിരികെ വീട്ടിൽ വിട്ടു. ഇതേക്കുറിച്ച് അമ്മ കൂടുതൽ ചോദിച്ചപ്പോഴാണ് കുട്ടി പീഡനവിവരം പറഞ്ഞത്.
