പിഎംശ്രീയില്‍ തലകീഴായി മറിഞ്ഞിട്ടില്ല; ഒപ്പിട്ട കരാറില്‍ നിന്നും പിന്മാറാനാണ് നോക്കുന്നത്: കെ എം ഷാജി

Share our post

കോഴിക്കോട്: ഉപസമിതിയെ നിയോഗിച്ചത് പിഎംശ്രീയെ കുറിച്ച് പഠിക്കാന്‍ അല്ല മറിച്ച് സ്റ്റേറ്റിന് അതില്‍ നിന്നും എങ്ങനെ പിന്‍വാങ്ങാം എന്നതിനെക്കുറിച്ച് പഠിക്കാന്‍ ആണെന്ന് മന്ത്രി കെ എം ഷാജി. മുസ്ലിം ലീഗ് ഇക്കാര്യത്തില്‍ തലകീഴായി മറിഞ്ഞിട്ടില്ലെന്നും നിലപാട് കൃത്യമാണെന്നും കെ എം ഷാജി റിപ്പോര്‍ട്ടറിനോട് പറഞ്ഞു. ഫാസിസത്തോടും കേന്ദ്രസര്‍ക്കാരിന്റെ കടന്നുകയറ്റത്തോടും വര്‍ഗീയത കൊണ്ടുവരുന്ന എല്ലാ രീതിയോടും എതിര്‍പ്പാണ്. തങ്ങളുടെ നിലപാടിനാണ് 102 സീറ്റ് കിട്ടിയത്. അതൊരു ബലമാണെന്നും കെ എം ഷാജി പറഞ്ഞു.

‘ഒരു കരാറില്‍ വി ഡി സതീശനോ പിണറായി വിജയനോ ഒപ്പുവെച്ചാല്‍ അത് സ്റ്റേറ്റിന്റെ ഒപ്പ് ആണ്. നിയമസഭാ സമിതിയെ നിയോഗിച്ചതില്‍ ആശങ്ക വേണ്ട. ഇങ്ങനെ ചെയ്തില്ലെങ്കില്‍ കുറച്ചുകഴിഞ്ഞാല്‍ എന്തുകൊണ്ട് പഠിച്ചില്ലെന്ന് നിങ്ങള്‍ തന്നെ ചോദിക്കും. പിഎംശ്രീയെക്കുറിച്ചല്ല പഠിക്കുന്നത്. സ്റ്റേറ്റിന് അതില്‍ നിന്നും എങ്ങനെ പിന്‍വാങ്ങാം എന്നതിനെക്കുറിച്ചാണ്’, കെ എം ഷാജി വ്യക്തമാക്കി.

വീര്യം കുറഞ്ഞ മദ്യത്തിന് നികുതി കുറയ്ക്കാനുള്ള സര്‍ക്കാരിന്റെ തീരുമാനത്തോടും കെ എം ഷാജി പ്രതികരിച്ചു. മദ്യം കഴിക്കരുത് എന്ന് തന്നെയാണ് നിലപാട്. അതില്‍ മാറ്റമൊന്നുമില്ല. സര്‍ക്കാരിന്റെയും മുന്നണിയുടെയും സമൂഹത്തിന്റെയും ഭാഗമായി നില്‍ക്കുമ്പോള്‍ ഞങ്ങള്‍ പറ്റുന്നത് മാത്രമെ ചെയ്യാവൂ എന്ന് പറയാനാകില്ലെന്നും കെ എം ഷാജി പറഞ്ഞു.

 

‘കഴിഞ്ഞ പത്ത് വര്‍ഷക്കാലം കേരളത്തില്‍ വര്‍ധിച്ച മദ്യഷാപ്പുകള്‍ എത്രയാണ്? മദ്യനയത്തിലെ അപകടത്തെകുറക്കാന്‍ തന്നെയാണ് ഈ സര്‍ക്കാരിന്റെ തീരുമാനം. മദ്യം കഴിക്കരുതെന്നാണ് ലീഗ് നിലപാട്. അത് വിശ്വാസപരമായ പ്രശ്‌നം ആണ്. കോണ്‍ഗ്രസ് ഗാന്ധിയന്‍ പാര്‍ട്ടിയാണ്. ഇരുപാര്‍ട്ടികളും മദ്യത്തിന് എതിരാണ്’, കെ എം ഷാജി. മദ്യം സുലഭമാക്കിയത് എല്‍ഡിഎഫ് ആണെന്നും കെ എം ഷാജി ആവര്‍ത്തിച്ചു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!