ഇന്ത്യയില്‍ തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ കുറയുന്നു: എല്‍-നിനോ ആശങ്ക ഉയരുന്നു
ന്യൂഡല്‍ഹി: മൺസൂൺ മഴ കുറയുന്നതിൻ്റെ കാരണം എല്‍-നിനോ പ്രതിഭാസം കാരണമാണെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പിൻ്റെ വിലയിരുത്തൽ. ഇന്ത്യന്‍ കാര്‍ഷിക മേഖലയെ സംബന്ധിച്ച് വളരെ നിർണ്ണായകമായ തെക്കുപടിഞ്ഞാറന്‍ മണ്‍സൂണിൻ്റെ ആദ്യപകുതിയുടെ തുടക്കത്തിൽ ഗണ്യമായ മഴക്കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത് . മൺസൂണിൻ്റെ ഭാഗമായി ജൂണ്‍ പകുതിയോടുകൂടി മഴ കനക്കുകയാണ് പതിവ്. എന്നാല്‍ മഴയുടെ അളവില്‍ ഗണ്യമായ കുറവാണ് മൺസൂണിൻ്റെ ആദ്യപകുതിയില്‍ ഉണ്ടായിട്ടുള്ളത്.
ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പ് നിരീക്ഷണ പ്രകാരം ജൂണ്‍ 20 ആകുമ്പോഴേക്കും രാജ്യത്ത് ആകെ കിട്ടിയ മഴയുടെ അളവ് 45.6 mm ആണ്. ശരാശരി 84.4 mm മഴയായിരുന്നു ആദ്യപകുതിയില്‍ സാധാരണ നിലയിൽ ലഭിച്ചുകൊണ്ടിരുന്നത്. മഴകുറയാന്‍ കാരണം പസഫിക് സമുദ്രത്തിന്റെ 10,000 കിലോമീറ്റര്‍ അകലെ എല്‍-നിനോ പ്രതിഭാസം രൂപം കൊണ്ടതാണെന്ന് കാലാവസ്ഥാ വകുപ്പ് പറയുന്നു.
എന്താണ് എല്‍-നിനോ പ്രതിഭാസം
പസഫിക് സമുദ്രത്തിലെ ഭൂമധ്യരേഖാ പ്രദേശത്ത് സമുദ്രോപരിതലത്തിലെ താപനില അസാധാരണമായി വര്‍ധിക്കുന്ന ആഗോള കാലാവസ്ഥാ പ്രതിഭാസമാണ് എല്‍ നിനോ (El Niño). കിഴക്കന്‍ പസഫിക് സമുദ്രത്തില്‍ നിന്നും പടിഞ്ഞാറോട്ട് ശക്തമായ കാറ്റ് വീശുകയും ഇത് ചൂടുള്ള ഉപരിതല ജലത്തെ പടിഞ്ഞാറോട്ട് തള്ളുകയും, അടിയില്‍ നിന്നുള്ള തണുത്ത വെള്ളം മുകളിലേക്ക് ഉയരുകയും ചെയ്യുന്നതാണ് ഇതിന് കാരണം.
മൺസൂൺ ആരംഭിച്ചിട്ടും ഇന്ത്യയിലെ ചില പ്രദേശങ്ങള്‍ ഇപ്പോള്‍ ചുട്ടുപൊള്ളുകയാണ്. എന്നാല്‍ വരും ദിവസങ്ങളില്‍ ഇവിടങ്ങളില്‍ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
