ഡെങ്കിപ്പനി ജീവൻ കവരുന്നു; അതീവ ജാഗ്രത പ്രഖ്യാപിച്ച് ആരോഗ്യ വകുപ്പ്
സംസ്ഥാനത്ത് ഡെങ്കിപ്പനി ജീവൻ കവരുന്നു. ആരോഗ്യ വകുപ്പ് അതീവ ജാഗ്രത നിർദേശം പ്രഖ്യാപിച്ചു. ഇതുവരെ 31 ജീവൻ പൊലിഞ്ഞു. 10 പേരുടെ മരണം രണ്ടാഴ്ചയ്ക്കുള്ളിലാണ്. 3497 പേർക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. 10131 പേർക്ക് ഡെങ്കിപ്പനി ബാധിച്ചതായി സംശയിക്കുന്നു. ഇന്നലെ മാത്രം 105 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.
ഇടവിട്ടുള്ള മഴയാണ് ഡെങ്കിപ്പനി പരത്തുന്ന കൊതുകുകൾ പെരുകാൻ കാരണം. വെള്ളിയാഴ്ച സ്കൂളുകളിലും, ശനിയാഴ്ച ഓഫീസുകളിലും ഞായറാഴ്ച വീടുകളിലും ശുചീകരണത്തിന് ഡ്രൈ ഡേ പ്രഖ്യാപിച്ചിരിക്കുകയാണ്. മഴക്കാലപൂർവ്വ ശുചീകരണത്തിലെ അപാകത കൂടിയായപ്പോൾ ഡെങ്കിപ്പനി പിടിമുറുക്കുകയാണ്.
അതേസമയം, ഷിഗെല്ല കേസുകളും വര്‍ധിക്കുന്നുണ്ട്. രോഗബാധിതരുടെ എണ്ണം 167 ആയി ഉയർന്നു. 74 പേർക്ക് കൂടി രോഗം സംശയിക്കുന്നുണ്ട്. ഇന്നലെ 12 പേർ കൂടി രോഗബാധിതരായി. ഇതുവരെ ആറു പേർ മരിച്ചു. ജലസ്രോതസ്സുകൾ മലിനമായതാണ് രോഗം പടരാൻ കാരണമെന്ന് ആരോഗ്യ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
