മന്ത്രി അറിയാതെ വ്യവസായ വകുപ്പ് ഡയറക്ടറെ നിയമിച്ചോ? മറുപടി നൽകാതെ കുഞ്ഞാലിക്കുട്ടി
തിരുവനന്തപുരം: സംസ്ഥാനത്തെ ഐഎഎസ് തലപ്പത്ത് നടത്തിയ വൻ അഴിച്ചുപണിയിൽ യുഡിഎഫ് മന്ത്രിമാർക്കിടയിൽ കടുത്ത അതൃപ്തി പുകയുന്നു. ആറ് ജില്ലാ കളക്ടർമാർ അടക്കം 15 മുതിർന്ന ഉദ്യോഗസ്ഥരെയാണ് കഴിഞ്ഞ ദിവസം മാറ്റി നിയമിച്ചത്. വകുപ്പ് മന്ത്രിമാരുമായി യാതൊരുവിധ ആശയവിനിമയവും നടത്താതെയാണ് ഈ തീരുമാനമെടുത്തതെന്നാണ് പ്രധാന പരാതി. വ്യവസായ വകുപ്പ് ഡയറക്ടറെ മാറ്റിയത് മന്ത്രി അറിഞ്ഞിട്ടില്ലെന്ന് ലീഗുമായി ബന്ധപ്പെട്ട കേന്ദ്രങ്ങൾ സൂചിപ്പിക്കുന്നു. ഇത് സംബന്ധിച്ച ചോദ്യങ്ങളോട് ഇത് ആഭ്യന്തര കാര്യമാണെന്നും മാധ്യമങ്ങളോട് പ്രതികരിക്കാനില്ലെന്നും പറഞ്ഞ് അദ്ദേഹം ഒഴിഞ്ഞുമാറി.
ജില്ലാ കളക്ടർമാരെ മാറ്റിയത് റവന്യൂ മന്ത്രിയുടെ അറിവില്ലാതെയാണെന്നതാണ് ലഭിക്കുന്ന വിവരം. കൊല്ലം കളക്ടറുടെ നിയമനത്തിൽ മന്ത്രി ഷിബു ബേബി ജോൺ പരസ്യമായി അതൃപ്തി പ്രകടിപ്പിച്ചിട്ടുണ്ട്. വാട്ടർ അതോറിറ്റി എം.ഡി.യുടെ നിയമനം ജലവിഭവ വകുപ്പ് മന്ത്രിയെ അറിയിച്ചില്ലെന്ന പരാതിയും ഉയർന്നിട്ടുണ്ട്.
മുഖ്യമന്ത്രി ഡൽഹിയിൽ ആയിരുന്നപ്പോൾ ചീഫ് സെക്രട്ടറി ജയതിലക് ഫോൺ മുഖേന അദ്ദേഹവുമായി ചർച്ച ചെയ്താണ് ഈ ഉത്തരവിറക്കിയതെന്നാണ് പുറത്തുവരുന്ന വിവരം. എന്നാൽ, വകുപ്പ് മന്ത്രിമാരുടെ താൽപ്പര്യം അന്വേഷിക്കാത്ത ചീഫ് സെക്രട്ടറിയുടെ നടപടിയിൽ മന്ത്രിമാർക്ക് അമർഷമുണ്ട്.
ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് മന്ത്രിമാർക്ക് ലഭിച്ചിരുന്ന സ്വാതന്ത്ര്യം ഹനിക്കപ്പെടുന്ന രീതിയിലുള്ള നീക്കമാണിതെന്ന് ഘടകക്ഷികൾ സംശയിക്കുന്നു.
മുഖ്യമന്ത്രിയുടെ ഓഫീസിൽ രത്തൻ ഖേൽക്കറെ നിയമിച്ചത് ഘടകക്ഷികൾക്കിടയിലും കോൺഗ്രസിനുള്ളിലും വലിയ ചർച്ചയായിട്ടുണ്ട്. തിരഞ്ഞെടുപ്പ് കാലത്ത് കോൺഗ്രസ് നിലപാടുകൾക്ക് വിരുദ്ധമായി പ്രവർത്തിച്ചു എന്ന് ആരോപിക്കപ്പെടുന്ന ഉദ്യോഗസ്ഥനാണ് ഇദ്ദേഹമെന്നതാണ് പ്രധാന വിമർശനം. മുൻ സർക്കാർ കൊണ്ടുവന്ന ഭൂപതിവ് ചട്ട ഭേദഗതി പുനർപ്പരിശോധിക്കാനുള്ള നീക്കത്തിലും ചില സഭകൾക്കും നേതാക്കൾക്കും അതൃപ്തിയുണ്ട്.
ഈ വിഷയങ്ങൾ നാളത്തെ മന്ത്രിസഭാ യോഗത്തിൽ വലിയ ചർച്ചയാകാൻ സാധ്യതയുണ്ട്. മന്ത്രിമാർ തങ്ങളുടെ പ്രതിഷേധം യോഗത്തിൽ നേരിട്ട് അറിയിച്ചേക്കും.
