പത്ത് വർഷ കാലയളവിൽ ട്രെയിൻ അപകടങ്ങളിൽ 748 മരണം; അപകട സെൻസർ എസി കോച്ചിൽ മാത്രം
തിരുവനന്തപുരം: പുതിയതായി വരുന്ന ട്രെയിനുകളിൽ അപകട സെൻസറുകളുള്ളത് എസി കോച്ചിൽ മാത്രമെന്ന് വിവരം. അത്തരം ട്രെയിനുകളിൽ തീപിടിത്തമുണ്ടായാൽ ലോക്കോ പൈലറ്റുമാർക്ക് വിവരം ലഭിക്കും. തുടർന്ന് ട്രെയിൻ നിർത്താനും സൗകര്യമുണ്ട്. എന്നാൽ രാജ്യത്തെ പതിനായിരത്തിൽ അധികം യാത്രാവണ്ടികളിൽ സെൻസർ സംവിധാനമില്ലെന്ന ഞെട്ടിക്കുന്ന വിവരമാണ് പുറത്തുവരുന്നത്. അപകടമുണ്ടായാല്‍ യാത്രക്കാര്‍ക്ക് ജീവന്‍ നഷ്ടപ്പെടാനുള്ള എല്ലാ സാധ്യതയും നിലനില്‍ക്കുന്നു എന്ന്എ കൂടിയാണ് ഈ കണക്കുകള്‍ വെളിപ്പെടുത്തുന്നത് . 2024 ഒക്ടോബർ 11-ന് രാത്രി ചെന്നൈയ്‌ക്ക് സമീപം മൈസുരു – ദർബാംഗ ഭാഗമതി ട്രെയിൻ നിർത്തിയിട്ട ചരക്ക്‌ട്രെയിനിലേക്ക് ഇടിച്ചു കയറിയിരുന്നു. അപകടത്തിൽ 13 കോച്ചുകൾ പാളം തെറ്റി. രണ്ട് കോച്ചുകൾക്ക് തീപിടിച്ചു.
അന്നത്തെ അന്വേഷണ റിപ്പോർട്ടിൽ ട്രാക്ക് പരിപാലനം, സിഗ്‌നലിങ് വിഭാഗം എന്നിവയിൽ കരാർ നൽകരുതെന്ന് റെയിൽവേ ബോർഡിന് ശുപാർശ ചെയ്‌തിരുന്നു. എന്നാൽ കേന്ദ്രസർക്കാർ എല്ലാമേഖലയിലേക്കും കരാർവൽക്കരണം ശക്തമായി നടപ്പാക്കുകയാണ്. ട്രെയിനുകളിലെ ഇലക്‌ട്രിക്കൽ, എസി അറ്റകുറ്റപ്പണി രണ്ടുമാസം മുന്പാണ് സ്വകാര്യ ഏജൻസിക്ക് നൽകിയത്.
2024-–25 സാമ്പത്തിക വർഷത്തിൽ 31 അപകടങ്ങളാണ് റെയിൽവേ ഒൗദ്യോഗികമായി റിപ്പോർട്ട് ചെയ്‌തത്. അതിൽ 24 എണ്ണം പാളം തെറ്റലും 3 എണ്ണം കൂട്ടിയിടിയും 3 എണ്ണം തീപിടിത്തവുമായിരുന്നു. 2025–-26 വർഷത്തിൽ 15 അപകടങ്ങളുണ്ടായി. 2014 –- 2024 കാലയളവിൽ അപകടങ്ങളിൽ 748 പേർ മരിച്ചു. 2087 പേർക്ക് പരിക്കേറ്റു. 2024–-25 വർഷത്തിൽ 18 പേർക്ക് ജീവൻ നഷ്ടമായി. 92 പേർക്ക് പരിക്കേറ്റു. 2025–-26 വർഷത്തിൽ 16 പേർ മരിച്ചു. 28 പേർക്ക് പരിക്കേറ്റു.
