ഇന്ത്യയുടെ കരുതൽ എണ്ണശേഖരം മൂന്ന് കോടി ബാരൽ ആക്കും; പ്രധാനമന്ത്രിയുടെ യുഎഇ സന്ദർശനത്തിൽ ധാരണ
അബുദാബി/ന്യൂഡൽഹി: യുഎഇയിലേക്കുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഹ്രസ്വസന്ദർശനം വഴിയൊരുക്കിയത് ഇരുരാജ്യങ്ങളും തമ്മിലുള്ള സുപ്രധാന കരാറുകളിലേക്കാണ്. പ്രതിരോധം, ഊർജം, നിക്ഷേപം തുടങ്ങിയ മേഖലകളിൽ ഇന്ത്യയും യുഎഇയും തമ്മിൽ കരാറുകൾക്ക് ധാരണയായതായാണ് റിപ്പോർട്ട്. ഇരുരാജ്യങ്ങളും തമ്മിലുള്ള ഊർജപങ്കാളിത്തം ഗണ്യമായി വർധിപ്പിക്കാനുള്ള തീരുമാനം ഇന്ത്യയെ സംബന്ധിച്ച് സുപ്രധാനമാണ്. ധാരണപ്രകാരം ഇന്ത്യയുടെ തന്ത്രപ്രധാന പെട്രോളിയം കരുതൽ ശേഖരത്തിൽ 30 ദശലക്ഷം ബാരൽ അസംസ്കൃതഎണ്ണ യുഎഇ ശേഖരിക്കും.
പ്രധാനമന്ത്രി മോദിയും യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനും തമ്മിലുള്ള വിപുലമായ ചർച്ചകളിൽ നിന്നാണ് ഈ ധാരണ രൂപപ്പെട്ടത്. “ഇന്ത്യയുടെ തന്ത്രപ്രധാന പെട്രോളിയം കരുതൽ ശേഖരത്തിൽ യുഎഇയുടെ പങ്കാളിത്തം 30 ദശലക്ഷം ബാരലായി ഉയർത്തുന്നതിനായി ഇന്ത്യൻ സ്ട്രാറ്റജിക് പെട്രോളിയം റിസർവ്‌സ് ലിമിറ്റഡും അബുദാബി നാഷണൽ ഓയിൽ കമ്പനിയും തമ്മിലുള്ള തന്ത്രപ്രധാന സഹകരണ കരാറിനെ ഇരുനേതാക്കളും സ്വാഗതം ചെയ്തു.” വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.
പശ്ചിമേഷ്യയിലെ സംഘർഷം കാരണം ലോകമെമ്പാടും അസംസ്കൃത എണ്ണയുടെ ലഭ്യത പ്രതിസന്ധിയിലായിരിക്കുന്ന സന്ദർഭത്തിൽ ഈ നീക്കം ഇന്ത്യയുടെ ഊർജസുരക്ഷ ശക്തിപ്പെടുത്തുമെന്നാണ് വിലയിരുത്തൽ. ഇന്ത്യയിൽ തന്ത്രപ്രധാന എൽപിജി കരുതൽ ശേഖരം സ്ഥാപിക്കുന്നതിനായി ഇരുരാജ്യങ്ങളും ഒരുമിച്ച് പ്രവർത്തിക്കാൻ സമ്മതിക്കുകയും ചെയ്തിട്ടുണ്ട്. കൂടാതെ ഇന്ത്യൻ ഓയിൽ കോർപ്പറേഷനും എഡിഎൻഒസിയും തമ്മിൽ ദീർഘകാല എൽപിജി വിതരണത്തിനുള്ള ഒരു പ്രത്യേക കരാറും ധാരണയായിട്ടുണ്ട്.
