ബാരാപോൾ ജലവൈദ്യുതി പദ്ധതി കനാലിൽ കണ്ടെത്തിയ ഗർത്തം; ബെംഗളൂരു എൻഐആർഎം സംഘം പഠനം തുടങ്ങി

Share our post

ഇരിട്ടി : ബാരാപോൾ ജലവൈദ്യുതി പദ്ധതി കനാലിൽ 10 മാസം മുൻപ് വൻ ഗർത്തവും ചോർച്ചയും കണ്ടെത്തിയ സംഭവത്തിൽ പുനർനിർമാണ പ്രവൃത്തി നടത്തുന്നതിനു മുന്നോടിയായി ജിയോ ഫിസിക്കൽ ഇൻവെസ്റ്റിഗേഷൻ പഠന റിപ്പോർട്ട് തയാറാക്കുന്നതിനു ബെംഗളൂരു നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റോക്ക് മെക്കാനിക്സി(എൻഐആർഎം)ൽ നിന്നുള്ള വിദഗ്ധ സംഘം എത്തി. എൻജിനീയറിങ് ജിയോഫിസിക്സ് വിഭാഗം മേധാവി സയന്റിസ്റ്റ് ഡോ.സന്ദീപ് നെല്ല്യാട്ട്, സയന്റിഫിക് അസിസ്റ്റന്റ് ശശിനാഥ് വർമ, പ്രൊജക്ട് സയന്റിസ്റ്റ് മുഹമ്മദ് അനസ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് അയ്യൻകുന്ന് പഞ്ചായത്തിൽ പാലത്തുംകടവ് മേഖലയിൽ പ്രവർത്തിക്കുന്ന ബാരാപോൾ‌ ജലവൈദ്യുതി പദ്ധതി സൈറ്റിൽ എത്തിയത്. 10 ദിവസം സ്ഥലത്ത് ക്യാംപ് ചെയ്തു സംഘം പരിശോധന നടത്തും. 1 മാസത്തിനകം റിപ്പോർട്ട് കെഎസ്ഇബിക്ക് കൈമാറും.

സംസ്ഥാനത്ത് ഏറ്റവും കുറഞ്ഞ ചെലവിൽ വൈദ്യുതി ഉൽപാദിപ്പിക്കാൻ സാധിച്ചിരുന്ന ബാരാപോൾ ജലവൈദ്യുതി പദ്ധതിയുടെ കനാലിൽ ഗർത്തവും ചോർച്ചയും കണ്ടെത്തിയതിനെത്തുടർന്നു കഴിഞ്ഞ വർഷം ജൂൺ 26 മുതൽ ഉൽപാദനം മുടങ്ങിയിരിക്കുകയാണ്. വിവിധ ഏജൻസികൾ പഠനം നടത്തുകയും റിപ്പോർട്ട് തയാറാക്കി നൽകുകയും ചെയ്തെങ്കിലും ദുർബലമാണെന്നു നേരത്തേ മുതൽ ആക്ഷേപം കേട്ട 1.400 കിലോമീറ്റർ കനാൽ സംബന്ധിച്ചു പൂർണമായും പഠനം നടത്തണമെന്നാണ് ബോർഡ് തീരുമാനം. നേരത്തെയും ചോർച്ചകൾ കണ്ടെത്തിയ ഈ ദൂരം കനാൽ പുനർനിർമിക്കുന്നതിനു 52 കോടി രൂപയുടെ എസ്റ്റിമേറ്റ് തയാറാക്കി കഴിഞ്ഞ നവംബറിൽ കെഎസ്ഇബി സിവിൽ വിഭാഗം ബോർഡിന് സമർപ്പിച്ചിരുന്നു.

നവീകരണത്തിനു ഫണ്ട് അനുവദിക്കും മുൻപ് കനാൽ കടന്നുപോകുന്ന ഭൂമിയുടെ ഘടന, മണ്ണ്, ഭൂമിക്കടിയിലൂടെയുള്ള ജലത്തിന്റെ ഒഴുക്ക്, പാറയുടെ ഘടന, സോയിൽ പൈപ്പിങ് എന്നിവ കൂടി ശാസ്ത്രീയമായി പരിശോധിച്ച് ശേഷം നവീകരണ പ്രവൃത്തി നടത്തിയാൽ മതിയെന്നായിരുന്നു ബോർഡ് നിലപാട്. എൻഐആർഎം സംഘം പ്രധാനമായും സൈസ്മിക് റിഫ്രാക്‌ഷൻ ടോമോഗ്രഫി, ഇലക്ട്രിക്കൽ റെസിസ്റ്റിവിറ്റി ടോമോഗ്രഫി, മൾട്ടിചാനൽ അനാലിസിസ് ഓഫ് സർഫസ് വേവ് എന്നീ 3 വിധത്തിൽ കനാൽ പൂർണമായും പരിശോധിച്ചു സമഗ്ര റിപ്പോർട്ട് തയാറാക്കി കെഎസ്ഇബി ബോർഡിന് നൽകും. കേന്ദ്ര മൈൻസ് മന്ത്രാലയത്തിനു കീഴിലുള്ള എൻഐആർഎം രാജ്യത്തിനകത്തും പുറത്തും ഈ രംഗത്ത് പഠനം നടത്തുന്ന പ്രമുഖ ഏജൻസിയാണ്.

പദ്ധതി തുടങ്ങും മുൻപ് ഭൂമിയുടെ ഘടന പഠിച്ചിരുന്നില്ലെ?
10 വർഷം മുൻപ് ഉദ്ഘാടനം ചെയ്തതു മുതൽ മൂന്ന് കിലോമീറ്റർ ദൂരമുള്ള കനാൽ ശൃംഖലയിൽ ഇലവുങ്കൽ ജംക്‌ഷൻ മുതൽ പവർ ഹൗസ് വരെയുള്ള 1.400 കിലോമീറ്റർ ദൂരം മിക്കപ്പോഴും ചോർച്ച കണ്ടെത്തിയിരുന്നു. അരികുവശം കരിങ്കൽ കെട്ടിൽ ഇരുമ്പുവല വച്ചു കോൺക്രീറ്റ് നടത്തി നിർമാണം നടത്തിയപ്പോൾ തന്നെ ഈ മേഖലയിൽ സോയിൽ പൈപ്പിങ് പ്രതിഭാസം ഉള്ളതായും പൂർണമായും കോൺക്രീറ്റ് ചെയ്തു കനാൽ നിർമിക്കണമെന്നും പ്രദേശവാസികൾ ആവശ്യപ്പെട്ടിരുന്നതാണ്. പരിഗണിക്കപ്പെട്ടില്ല. ഇനിയും പഠന റിപ്പോർട്ട് ലഭിച്ചു എസ്റ്റിമേറ്റ് പുതുക്കി നവീകരണം നടത്തുമ്പോഴേക്കും വലിയ കാലതാമസം വരുമെന്നും ആശങ്കയുണ്ട്. ജൂൺ 26 നു ശേഷം വൈദ്യുതി ഉൽപാദിപ്പിക്കാനാകാത്ത സാഹചര്യത്തിൽ 20 കോടി രൂപയിൽ അധികം നഷ്ടം ഉണ്ടായിട്ടുണ്ട്. വരുന്ന മഴ സീസണിലും വൈദ്യുതി ഉൽപാദനം നടക്കില്ലെന്നുറപ്പായ സാഹചര്യത്തിൽ 2 വർഷത്തെ നഷ്ടം 50 കോടി രൂപയോളം ആകും. കെഎസ്ഇബിക്കു യൂണിറ്റ് ഒന്നിനു 15 പൈസയിൽ താഴെ ചെലവിൽ ലഭിക്കേണ്ട 65 ദശലക്ഷം യൂണിറ്റ് വൈദ്യുതിയും നഷ്ടമാകും. വീണ്ടും നവീകരണം നീണ്ടാൽ വർഷം 30 കോടി രൂപയോളം (40 ദശലക്ഷം യൂണിറ്റ് വൈദ്യുതി) കെഎസ്ഇബിക്കു നഷ്ടം ഉണ്ടാകും.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!