ജില്ലയിൽ 18 ആശുപത്രികളിൽ ആന്റിവെനം ലഭ്യം
കണ്ണൂർ: പാമ്പുകടിയേറ്റുള്ള അപകടങ്ങൾ കൂടുന്ന സാഹചര്യത്തിൽ ജില്ലയിൽ 18 ആശുപത്രികളിൽ പാമ്പുകടിയേറ്റാലുള്ള പ്രതിരോധ ആന്റിവെനം ലഭ്യമാണെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) ഇൻ-ചാർജ് ഡോ. കെ.സി. സച്ചിൻ അറിയിച്ചു. ആറ് സർക്കാർ ആശുപത്രികളിലും12 സ്വകാര്യ ആശുപത്രികളിലുമാണ് നിലവിൽ ആന്റിവെനം സ്റ്റോക്കുള്ളത്.
കണ്ണൂർ ഗവ. മെഡിക്കൽ കോളജ്, കണ്ണൂർ ജില്ലാ ആശുപത്രി, തലശേരി ജനറൽ ആശുപത്രി, ഇരിട്ടി താലൂക്ക് ആശുപത്രി, പേരാവൂർ താലൂക്ക് ആശുപത്രി, തളിപ്പറമ്പ് താലൂക്ക് ആശുപത്രി എന്നീ സർക്കാർ ആശുപത്രികളിലും കണ്ണൂർ എകെജി ആശുപത്രി, ബേബി മെമ്മോറിയൽ ആശുപത്രി, അഞ്ചരക്കണ്ടി മെഡിക്കൽ കോളജ്, റെസ്മി ആശുപത്രി പേരാവൂർ, കണ്ണൂർ ആസ്റ്റർ മിംസ്, ഡോ. ജോസ് ക്ലിനിക് കരുവഞ്ചാൽ, ഇന്ദിര ഗാന്ധി സഹകരണ ആശുപത്രി തലശേരി, സെന്റ് ജോസഫ്സ് ആശുപത്രി കരുവഞ്ചാൽ, തളിപ്പറമ്പ് സഹകരണ ആശുപത്രി, തലശേരി സഹകരണ ആശുപത്രി, കിംസ് ശ്രീചന്ദ് ആശുപത്രി, സൈറസ് എംഎം ആശുപത്രി പാപ്പിനിശേരി എന്നീ സ്വകാര്യ ആശുപത്രികളിലുമാണ് നിലവിൽ പ്രതിരോധമരുന്ന് ലഭ്യമായുള്ളത്. ആവശ്യമെങ്കിൽ ആന്റവെനത്തിന്റെ സ്റ്റോക്ക് കൂട്ടുന്ന കാര്യം പരിഗണിക്കുമെന്നും ഡിഎംഒ പറഞ്ഞു.
