അച്ഛന് പഠിച്ചുകൂടെ ? മക്കളുടെ ചോദ്യങ്ങൾക്ക് വിദ്യാർഥിയായി മറുപടി നൽകി എഴുപത്തിയാറുകാരനായ സോമദാസൻ
ഫറോക്ക്: അച്ഛാ, അച്ഛന് പഠിച്ചുകൂടെ ? മെക്കാനിക്കൽ എൻജിനീയറായ മകൻ വിപിൻലാലും റെയിൽവേ ജീവനക്കാരനായ മകൻ നിധിനും ഇടയ്ക്കിടെ ചോദിക്കുമായിരുന്നു. മക്കളുടെ ഈ ചോദ്യങ്ങൾക്ക് എഴുപത്തിയാറുകാരനായ സോമദാസൻ ഉത്തരംനൽകിയത് സാക്ഷരതാമിഷന്റെ തുടർപഠനകേന്ദ്രത്തിൽ വിദ്യാർഥിയായി ചേർന്നാണ്. കല്ലായി തിരുനിലംവയൽ സ്വദേശി പുത്തഞ്ചേരി വീട്ടിൽ സോമദാസൻ ഇപ്പോൾ പ്ലസ് ടു രണ്ടാംവർഷ വിദ്യാർഥിയാണ്. ജീവിതപ്രയാസങ്ങൾക്കിടയിൽ കോഴിക്കോട് സാമൂതിരിസ്‌കൂളിൽ എട്ടാംക്ലാസിൽ പഠിക്കുമ്പോഴാണ് സോമദാസന്റെ പിതാവിന്റെ മരണം. തുടർന്ന് പഠനമവസാനിപ്പിക്കുകയായിരുന്നു.
2024-ൽ 74-ാം വയസ്സിൽ സാക്ഷരതാമിഷന്റെ മീഞ്ചന്ത തുടർപഠനകേന്ദ്രത്തിൽ പഠനംതുടങ്ങി. പത്താംക്ലാസ് കഴിഞ്ഞപ്പോൾ തുല്യതയുടെ പ്ലസ് ടു പഠനത്തിനു ചേർന്നു. പ്ലസ് ടുവിന് ശേഷം ഡിഗ്രിപഠനവും സോമദാസൻ സ്വപ്നം കാണുന്നുണ്ട്. ഭർത്താവിന് കട്ടസപ്പോട്ടുമായി ഭാര്യ ഗീത കൂടെയുണ്ട്. പരീക്ഷക്കാലമായാൽ സോമദാസന്റെ മരുമക്കളായ നൃത്യയും പ്രിയയും, അധ്യാപകരാവും. നൃത്യ പി.ഡബ്ല്യു.ഡി. ഓവർസിയറും, പ്രിയ എം.സി.എ. ബിരുദധാരിയുമാണ്.
