കൂടത്തായി റാഗിംഗ്; വിദ്യാര്‍ത്ഥികളെ സ്‌കൂളില്‍ വിടാതെ രക്ഷിതാക്കള്‍, കാരണം ബസ് ഡ്രൈവറുടെ കൈവശം എഴുതി നല്‍കി

Share our post

കോഴിക്കോട്: കൂടത്തായി സെന്റ് മേരീസ് ഹൈസ്‌കൂളിലെ റാഗിങ് കേസില്‍ നടപടിയെടുത്തില്ലെന്ന് ആരോപിച്ച് വിദ്യാര്‍ത്ഥികളെ സ്‌കൂളിലേക്ക് അയക്കാതെ രക്ഷിതാക്കളുടെ പ്രതിഷേധം. റാഗിങ്ങിന് ഇരയായ ഒമ്പതാം ക്ലാസുകാരിക്ക് നീതി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് എണ്‍പതോളം കുട്ടികളെയാണ് രക്ഷിതാക്കള്‍ സ്‌കൂളില്‍ വിടാത്തത്. കുട്ടികളെ കൊണ്ടുപോകാന്‍ എത്തിയ സ്‌കൂള്‍ ബസിലെ ഡ്രൈവറുടെ കൈവശം രക്ഷിതാക്കള്‍ പ്രതിഷേധ കാരണം അറിയിച്ചുള്ള പേപ്പര്‍ ഒപ്പിട്ട് നല്‍കുകയായിരുന്നു.

മേപ്പള്ളി ഏരിയയിലെ രക്ഷിതാക്കളാണ് സ്‌കൂളിനെ പ്രതിഷേധം അറിയിച്ചത്. പൊതു പ്രതിഷേധത്തിന്റെ ഭാഗമാണിതെന്നും ആരോപണവിധേയരായ കുട്ടികള്‍ക്കെതിരായ നടപടി സസ്‌പെന്‍ഷനില്‍ ഒതുക്കരുത്. ടിസി നല്‍കി പുറത്താക്കണമെന്നും രക്ഷിതാക്കള്‍ ആരോപിച്ചു.

‘കുട്ടിക്ക് ടിസി നല്‍കണം, നേരത്തെ കോമ്പസ് വെച്ചുകുത്തിയെന്ന പരാതി ഉയര്‍ന്നിരുന്നു. അത് ഒത്തുതീര്‍പ്പാക്കിയെന്നാണ് അറിയാന്‍ കഴിഞ്ഞത്. മാനേജ്‌മെന്റിനും പിടിഎയ്ക്കും അധ്യാപകര്‍ക്കും ഉണ്ടായ വീഴ്ച പരിശോധിക്കാന്‍ വേണ്ടിയാണ് പ്രതിഷേധം സംഘടിപ്പിക്കുന്നതെന്നും രക്ഷിതാക്കള്‍ പറഞ്ഞു.

സ്‌കൂളിലെ ഓണാഘോഷത്തിലെ ഡ്രസ് കോഡുമായി ബന്ധപ്പെട്ട തര്‍ക്കം അധ്യാപകരെ അറിയിക്കുമെന്ന് പറഞ്ഞതാണ് തര്‍ക്കത്തിലും റാഗിംഗിലും കലാശിച്ചത്. ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി വാഷ്‌റൂമില്‍ കൊണ്ടുപോയി മര്‍ദ്ദിച്ചെന്നാണ് പരാതി. സംഭവത്തില്‍ ആരോപണ വിധേയരായ രണ്ട് വിദ്യാര്‍ത്ഥികളെ സ്‌കൂള്‍ അധികൃതര്‍ സസ്‌പെന്‍ഡ് ചെയ്തിരുന്നു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടന്നുവരികയാണ്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!