കേരളത്തിലേക്ക് ഉടനെത്തുന്നു വന്ദേസ്ലീപ്പർ, റൂട്ട് കാത്തിരിക്കുന്നു, ഈ വർഷം ഐ.സി.എഫ് ഇറക്കുന്നത് രണ്ടെണ്ണം

Share our post

പയ്യന്നൂർ: ചെന്നൈ ഇന്റഗ്രൽ കോച്ച് ഫാക്ടറി നിർമിക്കുന്ന 10 വന്ദേസ്ലീപ്പർ തീവണ്ടികളിൽ ഒന്ന് കേരളത്തിലേക്ക്. ഈവർഷം പുറത്തിറങ്ങുന്ന രണ്ടെണ്ണത്തിൽ ഒന്നാണ് കേരളത്തിലെത്തുക. ദക്ഷിണ റെയിൽവേക്ക് അനുവദിച്ച 16 കോച്ച് (റേക്ക്) വന്ദേ സ്ലീപ്പറിന് ആദ്യ മുൻഗണന കേരളം ഉൾപ്പെട്ട റൂട്ടുകൾക്കാണ്. മംഗളുരു-തിരുവനന്തപുരം ((631 കി.മീ), തിരുവനന്തപുരം-ചെന്നൈ (922 കിമീ) , മംഗളുരു-ചെന്നൈ (889 കിമീ) എന്നിവയാണവ.

ചെന്നൈ ബേസിൻ ബ്രിഡ്ജിലെ മെക്കാനിക്കൽ വിഭാഗത്തിനും ഇതിനുള്ള നിർദേശം ലഭിച്ചു കഴിഞ്ഞു. ചെന്നൈ ഇന്റഗ്രൽ കോച്ച് ഫാക്ടറിയിൽ നിന്ന് ഇറങ്ങുന്ന വന്ദേഭാരത് പരിശോധനകൾക്ക് ശേഷം കമ്മിഷൻ ചെയ്യുന്നത് ബേസിൻ ബ്രിഡ്ജ് യാർഡിലാണ്.

മുഴുവൻ ശീതീകരിച്ച 16 കോച്ച് വന്ദേസ്ലീപ്പറിൽ 823 ബർത്താണ് ഉള്ളത്. നിലവിൽ ഭാരത് എർത്ത് മൂവേഴ്സ് ലിമിറ്റഡ് (ബെമൽ) നാല് വണ്ടികളാണ് നിർമിക്കുന്നത്. അതിൽ രണ്ടെണ്ണം പുറത്തിറങ്ങി. ഹൗറ-കമാഖ്യ-ഹൗറ റൂട്ടിൽ രണ്ടു വന്ദേസ്ലീപ്പർ ഓടുന്നു. ഈവർഷം രണ്ടെണ്ണം കൂടെ ഇറങ്ങും. ഇത് മുംബൈ-ബംഗളുരു റൂട്ടിലാണ്.

ചെന്നൈ ഐ.സി.എഫി ന് ആദ്യഘട്ടം 10 വന്ദേസ്ലീപ്പർ നിർമിക്കാനാണ് കരാർ. ഇതിന്റെ പ്രവൃത്തി തുടങ്ങി. ഇതിൽ രണ്ടെണ്ണമാണ് ഈവർഷം പുറത്തിറങ്ങുക. ഐ.സി.എഫിൽ നടക്കുന്ന വന്ദേഭാരത് നിർമാണ പദ്ധതിയിൽ (എട്ട്, 16, 20 ചെയർകാർ) നിന്നുള്ള 16 കോച്ചുള്ള 10 റേക്ക് എടുത്താണ് സ്ലീപ്പർ ആയി മാറ്റുന്നത്.

രാജ്യത്തിന്റെ ന്യൂജെൻ തീവണ്ടി പതിപ്പായ വന്ദേഭാരതിന്റെ നിർമാണം 100 കഴിഞ്ഞതോടെ നിർത്തിവച്ച നിലയിലാണ്. രാജ്യത്തിന്റെ പ്രധാന റൂട്ടുകളിലെല്ലാം വന്ദേഭാരത് എത്തിക്കഴിഞ്ഞു. ഇപ്പോൾ അമൃത് ഭാരത് പതിപ്പുകളിലും വന്ദേസ്ലീപ്പറിലുമാണ് റെയിൽവേയുടെ ശ്രദ്ധ.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!