എംഡിഎംഎയുമായി പിടിയിലായ പ്രതി വി.ഡി. സതീശനൊപ്പമുള്ള ദൃശ്യങ്ങൾ പുറത്ത്
കാസർകോട്: എംഡിഎംഎയുമായി പടിയിലായ ആൾ മുഖ്യമന്ത്രിക്കൊപ്പം നിൽക്കുന്ന ദൃശ്യങ്ങൾ പുറത്ത്. പ്രതികളിലൊരാളായ പെരുമ്പാവൂർ സ്വദേശി കെ.എച്ച്. മുഹമ്മദ് ഹുസൈന്റെ ചിത്രങ്ങളും വീഡിയോയും ആണ് പുറത്തുവന്നിരിക്കുന്നത്. പ്രതിപക്ഷനേതാവായിരുന്ന വി.ഡി. സതീശന്റെ സോഷ്യൽ മീഡിയ കോ-ഓർഡിനേറ്റർ എന്ന് ഇയാളുടെ സോഷ്യൽ മീഡിയ പ്രൊഫൈലിൽ അവകാശപ്പെടുന്നുണ്ട്. കോൺഗ്രസിന്റെ എറണാകുളം ജില്ലയിലെ ഒരു ബൂത്ത് പ്രസിഡന്റ് കൂടിയാണ് ഇയാൾ എന്നാണ് വിവരം.
മുഹമ്മദ് ഹുസൈന്റെ സോഷ്യൽ മീഡിയ പ്രൊഫൈലിൽ വി.ഡി സതീശനൊപ്പം നിൽകുന്ന നിരവധി ചിത്രങ്ങളും വിഡിയോകളുമുണ്ട്. വളരെ അടുത്ത ബന്ധമുണ്ടെന്ന സൂചനകൾ നൽകുന്നവയാണ് ഇതിലെ പല ദൃശ്യങ്ങളും. ഇയാളുടെ ഗൃഹപ്രവേശന ചടങ്ങിനുൾപ്പെടെ സതീശൻ പോയിരുന്നെന്നാണ് ഈ ദൃശ്യങ്ങൾ നൽകുന്ന സൂചന.
ഓപ്പറേഷൻ തൂഫാനുമായി ബന്ധപ്പെട്ട് പെരുമ്പാവൂരിൽ നടത്തിയ, ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പങ്കെടുത്ത പരിപാടിയുടെ സംഘാടകരിൽ ഒരാളുമായിരുന്നു മുഹമ്മദ് ഹുസൈൻ. ഓപ്പറേഷൻ തൂഫാന് പിന്തുണ പ്രഖ്യാപിച്ച് ഇയാൾ ഇട്ട പോസ്റ്റും ഫേയ്സ്ബുക്കിലുണ്ട്.
ഞായറാഴ്ച കാലിക്കടവിൽ നിന്നാണ് എംഡിഎംഎയുമായി മൂന്നു പേർ പിടിയിലാകുന്നത്. 139.29 ഗ്രാം എംഡിഎംഎയുമായി പെരുമ്പാവൂർ അറക്കപ്പടി സ്വദേശികളായ പി.എ. അബ്ദുൾ സലാം (27), കെ.എച്ച്. മുഹമ്മദ് ഹുസൈൻ (28), പി.എ. അബ്ബാസ് (50) എന്നിവരാണ് അറസ്റ്റിലായത്. ബെംഗളൂരിൽനിന്ന് എംഡിഎംഎ എറണാകുളത്ത് എത്തിക്കുന്ന സംഘത്തിന്റെ കണ്ണിയാണ് പിടിയിലായവരെന്നും ലഹരിമരുന്നിന്റെ മൊത്തവിൽപനയാണ് ഇവർ നടത്തിവന്നിരുന്നതെന്നും സൂചനയുണ്ട്.
സംഘത്തിലെ പ്രധാന കണ്ണിയെ കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റ് ചെയ്തിരുന്നു. നേരത്തേ പിടിയിലായവരിൽനിന്ന് ലഭിച്ച വിവരത്തെ തുടർന്ന് പെരുമ്പാവൂർ അറക്കപ്പടി സ്വദേശി സൈനുൽ ആബിദി(43)നെയാണ് പെരുമ്പാവൂർ പോലീസ് പിടികൂടി ചന്തേര പോലീസിന് കൈമാറിയത്. ചന്തേര ഇൻസ്പെക്ടർ എം.വി. ഷീജു എൻ.ഡി.പി.എസ്. നിയമപ്രകാരം അറസ്റ്റ് രേഖപ്പെടുത്തി ഹൊസ്ദുർഗ് ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി(ഒന്ന്)യിൽ ഹാജരാക്കി. കോടതി ഇയാളെ റിമാൻഡ് ചെയ്തു. സൈനുൽ ആബിദിൻ ഭരണകക്ഷിയിലെ പ്രമുഖ പാർട്ടിയിലെ പ്രദേശിക നേതാവിന്റെ സഹോദരനാണെന്നാണ് പോലീസിന് ലഭിക്കുന്ന വിവരം.
ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് ഡാൻസാഫ് സ്പെഷ്യൽ സ്ക്വാഡ് നടത്തിയ വാഹനപരിശോധനയിലാണ് സംഘം വലയിലായത്. പെരുമ്പാവൂരിൽനിന്ന് സ്വിഫ്റ്റ് കാറിൽ എംഡിഎംഎയുമായി കാസർകോട്ടേക്ക് പുറപ്പെട്ട സംഘമാണ് ജില്ലാ അതിർത്തിയിൽ പിടിയിലായത്. സംഘത്തെയും യാത്രചെയ്ത കാറും ചന്തേര പോലീസിന് കൈമാറി. ചന്തേര എസ്.ഐ. മനു പി. ചെറിയാനും സംഘവും നടത്തിയ പരിശോധനയിൽ മൂവരും കൈവശംവെച്ചതും കാറിന്റെ ഡാഷ് ബോർഡിൽനിന്ന് കണ്ടെടുത്തതും ഉൾപ്പെടെ നാല് പൊതികളിലായി 139.29 ഗ്രാം മയക്കുമരുന്നുണ്ടെന്ന് കണക്കാക്കി. എൻ.ഡി.പി.എസ്. നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്തശേഷം കോടതിൽ ഹാജരാക്കിയ മൂവരെയും റിമാൻഡ് ചെയ്തു. ഇതിനിടയിലാണ് പ്രധാന കണ്ണിയെക്കൂടി പോലീസ് അറസ്റ്റ് ചെയ്തത്.
