മൂന്ന് ജില്ലകളില്‍ ഉരുള്‍പൊട്ടി; രണ്ട് മരണം; എട്ട് ജില്ലകളില്‍ റെഡ് അലര്‍ട്ട്
സംസ്ഥാനത്ത് മലയോര മേഖലകളില്‍ കനത്തമഴയും ഉരുള്‍പൊട്ടലും. കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളില്‍ ഉരുള്‍പൊട്ടി. ഇടുക്കി കുടയത്തൂര്‍ അടൂര്‍മലയിലെ ഉരുള്‍പൊട്ടലില്‍ ഒരാള്‍ മരിച്ചു. മഷിക്കല്ലേല്‍ സുമതിയാണ് മരിച്ചത്. മലവെള്ളപ്പാച്ചിലില്‍ സുമതിയുടെ വീട് പൂര്‍ണമായും മണ്ണിനടിയിലായി. വീട് സ്ഥിതി ചെയ്തിരുന്ന സ്ഥലത്ത് നിന്ന് 200 മീറ്റര്‍ മാറിയാണ് മൃതദേഹം ലഭിച്ചത്. രണ്ടുപേരെ രക്ഷപ്പെടുത്തി. കോട്ടയം, പൂഞ്ഞാർ പയ്യാനിത്തോട്ടത്തിൽ ഉരുൾ പൊട്ടലിൽ വീട് ഇടിഞ്ഞു വീണ് ഒരാള്‍ മരിച്ചു. മണക്കാട്ട് ജോണിയുടെ മകന്‍ ജോസഫിൻ ജോണിയാണ് (24) മരിച്ചത്. ജോണിയുടെ ഭാര്യയ്ക്കായി തിരച്ചില്‍ തുടരുന്നു.
ഇടുക്കി ഏലപ്പാറയില്‍ വീടുകളില്‍ വെള്ളം കയറി. ചെമ്മണ്‍ ഭാഗത്ത് വീടിന് മുകളില്‍ മണ്ണിടിഞ്ഞ് വീണു. ആളുകളെ മാറ്റിപ്പാര്‍പ്പിക്കുന്നു. ജില്ലയില്‍ വിവിധയിടങ്ങളില്‍ പുഴകള്‍ കരകവിഞ്ഞ് ഒഴുകുകയാണ്. കൊക്കയാര്‍ ചപ്പാത്ത് വെള്ളത്തില്‍ മുങ്ങി. മേഖലയില്‍ ആറു വീടുകളില്‍ വെള്ളം കയറി. ആളുകളെ മാറ്റിപ്പാര്‍പ്പിച്ചു. ഉപ്പുതറയില്‍ പൊലീസ് ജീപ്പിന് മുകളില്‍ മണ്ണിടിഞ്ഞുവീണു. വാഗമണ്ണില്‍ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞുവീണു. ആറു കേന്ദ്രങ്ങളില്‍ ക്യാംപുകള്‍ തുറന്നു. തൊടുപുഴ ആലക്കോട് രണ്ട് വീടുകള്‍ തകര്‍ന്നു. ബിനു, മാര്‍ട്ടിന്‍ എന്നിവര്‍ക്ക് പരുക്കേറ്റു.
കോട്ടയത്ത് മൂന്നിലവില്‍ ഉരുള്‍പൊട്ടി. ഒരു വീട് പൂര്‍ണമായും ഒലിച്ചുപോയി. കൂട്ടിക്കല്‍ കൊടുങ്ങയിലും പൂഞ്ഞാര്‍ പയ്യാനിത്തോട്ടത്തും ഉരുള്‍പൊട്ടി. ഈരാറ്റുപേട്ട, കൂട്ടിക്കല്‍ ടൗണുകളില്‍ വെള്ളം കയറി. മുണ്ടക്കയം–എരുമേലി റൂട്ടില്‍ ഗതാഗതം സ്തംഭിച്ചു. എരുമേലി കൊരട്ടിയില്‍ ഒറ്റപ്പെട്ട കുടുംബത്തെ രക്ഷിച്ചു.
