ആർ.സി.ക്ക് അപേക്ഷിച്ചാൽ ലൈസൻസിലെത്തും, അപ്‌ഡേഷനിൽ പിടിവിട്ട് വാഹൻ, എംവിഡി ഓഫീസും താളം തെറ്റി
തിരുവനന്തപുരം: വാഹന ഉടമസ്ഥാവകാശം മാറ്റാനുള്ള അപേക്ഷയിൽ ‘വാഹൻ’ സോഫ്റ്റ്വേർ ആവശ്യപ്പെടുന്നത് ഇതുമായി ഒരു ബന്ധവുമില്ലാത്ത ഡ്രൈവിങ് ലൈസൻസ് വിവരം. നിലവിലുണ്ടായിരുന്ന തകരാർ പരിഹരിക്കാൻ നടത്തിയ അപ്‌ഡേഷനോടെ സോഫ്റ്റ്വേർ നിയന്ത്രണം തെറ്റിയ അവസ്ഥയിലാണ്.
‘വാഹൻ’ അപേക്ഷ എങ്ങനെ ‘സാരഥി’യിൽ എത്തുന്നു എന്നത് സംബന്ധിച്ച് അധികൃതർക്കും ധാരണയില്ല. അപേക്ഷ സ്വീകരിക്കുന്നത് സംബന്ധിച്ചും നടപടികളെക്കുറിച്ചും ഓഫീസുകളിലും ആശയക്കുഴപ്പമുണ്ട്. അവസരം മുതലെടുത്ത് ഇടനിലക്കാർ അപേക്ഷകരെ ചൂഷണംചെയ്തുതുടങ്ങി.
ഓഫീസുകളിൽ എത്തേണ്ടതില്ലാത്ത (ഫെയ്സ്ലെസ്) ആധാർവഴിയുള്ള അപേക്ഷകളിൽ സുരക്ഷയ്ക്കായി ഇ-സൈൻ സംവിധാനം വന്നെങ്കിലും അപൂർണമായ വിവരമാണ് ഓഫീസുകളിലെ സോഫ്റ്റ്വേറിൽ ലഭിക്കുന്നത്. ഇതുകാരണം, അധാർ അപേക്ഷകൾ തീരുമാനമെടുക്കാതെ മാറ്റിവെക്കുകയാണ്.
വാഹനം വിൽക്കുന്നയാളും വാങ്ങുന്നയാളും ഒരുമിച്ചുണ്ടെങ്കിൽ മാത്രമേ ഉടമസ്ഥാവകാശം കൈമാറുന്നതിനുള്ള അപേക്ഷ പൂർത്തീകരിക്കാൻ കഴിയൂ.
വായ്പക്കുടിശ്ശിക ഒഴിവാക്കി ഉടമസ്ഥാവകാശം കൈമാറാൻ നേരത്തേ ഒറ്റ അപേക്ഷ മതിയായിരുന്നു. വെവ്വേറെയാക്കിയതോടെ കൂടുതൽ സങ്കീർണമായി. ആദ്യ അപേക്ഷയിൽ തീരുമാനമാകാൻ ഒരാഴ്ച വേണ്ടിവരും. വായ്പയിൽ വാഹനം വാങ്ങുന്നവർ പല ഓഫീസുകളിലായി മൂന്ന് അപേക്ഷ നൽകേണ്ടിവരും.
ഇൻഷുറൻസ് കമ്പനികളുമായി ബന്ധിപ്പിച്ചിട്ടുള്ളതിനാൽ വാഹനത്തിന്റെ ഇൻഷുറൻസ് വിവരം ‘വാഹൻ’ സോഫ്റ്റ്വേറിൽ എത്തിയിരുന്നു. സോഫ്റ്റ്വേർ അപ്ഡേഷൻ വന്നപ്പോൾ ഈ വിവരം വീണ്ടും ആവശ്യപ്പെടുന്നുണ്ട്.
കമ്പനികൾക്കുള്ള കോർപ്പറേറ്റ് ഐഡന്റിഫിക്കേഷൻ നമ്പർ (സി.ഐ.എൻ.) സ്വകാര്യവാഹനങ്ങളുടെ അപേക്ഷകളിലും ‘വാഹൻ’ ആവശ്യപ്പെടുന്നുണ്ട്. വ്യക്തിയുടെ പേരിലുള്ള വാഹനങ്ങൾ സ്ഥാപനങ്ങളുടേതായി മാറ്റാനും കഴിയുന്നില്ല. പഴയ ബസുകൾ വാങ്ങിയ സ്‌കൂളുകാരും മറ്റുമാണ് വലയുന്നത്.
ഓഫീസിൽ അപേക്ഷ നൽകേണ്ടതില്ലെന്നാണ് സോഫ്റ്റ്വേറിലെ നിർദേശമെങ്കിലും ഉദ്യോഗസ്ഥർ അത് അംഗീകരിക്കുന്നില്ല. ഏതൊക്കെ സേവനങ്ങൾക്കുള്ള രേഖകൾ ഓഫീസിൽ എത്തിക്കണമെന്നതുസംബന്ധിച്ച് നിർദേശം നൽകാൻ അധികൃതർക്കുമാകുന്നില്ല.
