ഫിഫ ലോകകപ്പ് ഫുട്ബോൾ ഫൈനല്‍; സര്‍ക്കാര്‍ തീയറ്ററുകളില്‍ പ്രദര്‍ശിപ്പിക്കും
തിരുവനന്തപുരം: ഫിഫ ഫുട്‌ബോള്‍ ഫൈനല്‍ മത്സരം സര്‍ക്കാര്‍ തീയറ്ററുകളില്‍ പ്രദര്‍ശിപ്പിക്കും. തിരുവനന്തപുരത്തും കോഴിക്കോടും പ്രദര്‍ശിപ്പിക്കാനാണ് തീരുമാനം. സിനിമ മന്ത്രി പി സി വിഷ്ണുനാഥിന്റെ നിര്‍ദ്ദേശ പ്രകാരമാണ് തീരുമാനത്തിലേക്കെത്തിയത്.
തിരുവനന്തപുരം, കോഴിക്കോട് ജില്ലകളിലെ കൈരളി തീയറ്ററുകളിലാണ് പ്രദര്‍ശനം നടത്താന്‍ അനുമതി.
കോഴിക്കോടും തിരുവനന്തപുരത്തും രണ്ട് സ്‌ക്രീനുകളിലാണ് പ്രദര്‍ശനം ഉണ്ടാവുക. തിരുവനന്തപുരത്ത് കൈരളിയിലും നിളയിലും പ്രദർശനമുണ്ടാകും. കായിക പ്രേമികളുടെ അഭ്യര്‍ത്ഥനയെ തുടര്‍ന്നാണ് മന്ത്രി നിര്‍ദേശം നല്‍കിയത്.
അതേസമയം, ഫുട്‌ബോള്‍ ഫൈനല്‍ നടക്കുന്നതിനാല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി നല്‍കാന്‍ മുഖ്യമന്ത്രി വി ഡി സതീശൻ നിര്‍ദേശം നൽകിയിട്ടുണ്ട്. സംസ്ഥാനത്തെ പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ (തിങ്കള്‍) അവധി നല്‍കാനാണ് മുഖ്യമന്ത്രിയുടെ നിര്‍ദേശം.
ലോകകപ്പ് ഫുട്‌ബോള്‍ ഫൈനല്‍ മത്സരം നാളെ പുലര്‍ച്ചെ നടക്കുന്ന സാഹചര്യത്തിലാണ് അവധി. എന്നാൽ മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്ക് മാറ്റമുണ്ടായിരിക്കില്ല. ഫൈനല്‍ മത്സരം നടക്കുന്നതിനാല്‍ നാളെ അവധി വേണമെന്ന ആവശ്യവുമായി കുട്ടികള്‍ അടക്കം രംഗത്തെത്തിയിരുന്നു.
വളരെ താല്‍പര്യത്തോടെയാണ് കുട്ടികള്‍ മത്സരം കാണുന്നത്. ഫൈനല്‍ മത്സരം കണ്ട് കഴിഞ്ഞ് പിറ്റേന്ന് രാവിലെ സ്‌കൂളുകളിലെത്താന്‍ കുട്ടികള്‍ക്ക് ബുദ്ധിമുട്ടാകുമെന്നും അതിനാലാണ് അവധി പ്രഖ്യാപിച്ചതെന്നും വിദ്യാഭ്യാസ മന്ത്രി എന്‍ ഷംസുദ്ദീന്‍ റിപ്പോര്‍ട്ടറിനോട് പറഞ്ഞു. വ്യാപകമായി ആവശ്യം ഉയര്‍ന്നതോടെ മുഖ്യമന്ത്രിയെ ഇക്കാര്യം അറിയിക്കുകയും അനുമതി വാങ്ങി അവധി പ്രഖ്യാപിക്കുകയായിരുന്നെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
