ഓട്ടോറിക്ഷയിൽ യാത്രക്കാരും അവരുടെ ലഗേജുംമതി; ഗുഡ്‌സ് വണ്ടിയാക്കിയാൽ ലൈസൻസും പെർമിറ്റും പോകും
പത്തനംതിട്ട: ഓട്ടോറിക്ഷകളിൽ യാത്രക്കാരെയും അവരുടെ ലഗേജും മാത്രമേ കയറ്റാവൂ എന്ന കേരള മോട്ടോർവാഹന നിയമം കർശനമാക്കാൻ മോട്ടോർവാഹന വകുപ്പ്. ഓട്ടോറിക്ഷകളിൽ ചരക്കുകൾ കയറ്റുന്നതായുള്ള പരാതി കൂടിയതോടെയാണ് ആർ.ടി.ഒ.മാർക്ക് കർശനനിർദേശം നൽകിയത്.
സാധനങ്ങൾ കയറ്റിപ്പോകുന്നതിന്റെ ഫോട്ടോകൾ പരാതിയായി പലയിടത്തുനിന്നും ആർ.ടി.ഒ. ഓഫീസുകളിൽ കിട്ടുന്നുണ്ട്. കേരള മോട്ടോർവാഹന ചട്ടം 154(5) പ്രകാരം പാസഞ്ചർ ഓട്ടോകളിൽ യാത്രക്കാരുടെ വ്യക്തിപരമായ ലഗേജുകൾ മാത്രമേ കൊണ്ടുപോകാൻ അനുവദിക്കുകയുള്ളൂ.
ഡ്രൈവിങ് ലൈസൻസും പെർമിറ്റുംവരെ റദ്ദാക്കാനുള്ള സാധ്യതയാണ് കുറ്റകൃത്യം ആവർത്തിക്കുന്നതിലൂടെ വരുന്നത്. ഇ-ചെല്ലാൻ വന്നതോടെ കൂടുതൽ പിഴ ഈടാക്കുന്നതിൽനിന്ന് രക്ഷപ്പെടാൻ കഴിയുകയുമില്ല. രണ്ടാമത് പിടിക്കപ്പെട്ടാൽ മുമ്പത്തെ പിഴ ഇ-പോസ് മെഷിൻ കാണിക്കും.
മിനിമം പിഴ ആദ്യതവണ മൂവായിരമെങ്കിൽ രണ്ടാംതവണ 7500 രൂപയാകും. എന്നാൽ, സാധനങ്ങൾ കയറ്റിക്കൊണ്ടുപോകുന്ന ഓട്ടോറിക്ഷകളെ കണ്ടെത്തിയാൽ ആദ്യതവണതന്നെ പതിനായിരംരൂപ പിഴ അടയ്ക്കാൻ മോട്ടോർവാഹന നിയമം പറയുന്നു.
യാത്രക്കാർക്ക് അവരുടെ സാധനങ്ങൾ ഓട്ടോറിക്ഷയിൽ ഒപ്പം കൊണ്ടുപോകുന്നതിന് തടസ്സമില്ല. അതിന്റെ ഭാരം എത്രയെന്ന് വ്യക്തമാക്കിയിട്ടില്ല. ഒരു യാത്രക്കാരന് കൊണ്ടുപോകാവുന്ന സാധനങ്ങൾ എന്നാണ് ഉദ്ദേശിക്കുന്നത്. ഡ്രൈവർ ഉൾപ്പെടെ നാലുപേരെയാണ് യാത്രയ്ക്ക് അനുവദിച്ചിരിക്കുന്നത്.
പല ഓൺലൈൻ പ്ലാറ്റ്‌ഫോമുകളും സാധനങ്ങളെത്തിക്കാൻ ഓട്ടോറിക്ഷാ ഡ്രൈവർമാരെ ചുമതലപ്പെടുത്തുന്നുണ്ട്. ഇത് നിയമവിരുദ്ധമാണ്. ഗുഡ്‌സ് വാഹനങ്ങളാണ് പ്രധാന പരാതിക്കാർ. ഓട്ടോറിക്ഷകൾ തടഞ്ഞിടുന്ന സംഭവങ്ങൾവരെ ഉണ്ടാകുന്നുണ്ട്.
