ലോകകപ്പ് ഫൈനൽ മത്സരം; വിജയാഘോഷങ്ങൾക്ക് നിയന്ത്രണവുമായി പൊലീസ്
കോഴിക്കോട്: ലോകകപ്പ് ഫൈനൽ മത്സരത്തിന്റെ പശ്ചാത്തലത്തിൽ വിജയാഘോഷങ്ങൾക്ക് നിയന്ത്രണവുമായി പൊലീസ്. ആഘോഷം അതിരു കടക്കരുതെന്ന് കോഴിക്കോട് സിറ്റി കമ്മീഷണർ പുറത്തിറക്കിയ ഔദ്യോഗിക അറിയിപ്പിൽ വ്യക്തമാക്കി. അപകടകരമായ ബൈക്ക് റേസിങ്, വാഹനങ്ങളിലെ അഭ്യാസപ്രകടനങ്ങൾ, മദ്യപിച്ച് വാഹനമോടിക്കൽ, അമിതവേഗത യാത്ര, പൊതുജനങ്ങൾക്ക് ശല്യമുണ്ടാക്കുന്ന തരത്തിൽ പടക്കം പൊട്ടിക്കൽ, പൊതുജന സമാധാനം തകർക്കുന്ന മറ്റുപ്രവർത്തനങ്ങൾ എന്നിവയ്ക്കാണ് നിരോധനമേർപ്പെടുത്തിയത്.
ആഘോഷങ്ങളുടെ പേരിൽ നിയമം കൈയിലെടുക്കുന്നവർക്കെതിരെ BNS/BNSS എന്നീ നിയമങ്ങൾക്കും മോട്ടോർ വാഹന നിയമങ്ങൾക്കും അനുസൃതമായി നടപടി സ്വീകരിക്കുമെന്നും കുറിപ്പിൽ വ്യക്തമാക്കുന്നു.
കായികമത്സരങ്ങളുടെ വിജയാഹ്ലാദങ്ങൾ സമാധാനപരമായും നിയമം പാലിച്ചും മറ്റുള്ളവരുടെ അവകാശങ്ങളെ മാനിച്ചും നടത്തണം. മാതാപിതാക്കളും വാഹന ഉടമകളും പ്രായപൂർത്തിയാകാത്തവർ ഉൾപ്പെടെ ആരും നിയമലംഘനങ്ങളിൽ ഏർപ്പെടുന്നില്ലെന്ന് ഉറപ്പാക്കേണ്ടതാണ്. പൊതുജനങ്ങളുടെ ജീവനും സ്വത്തിനും സുരക്ഷ ഉറപ്പാക്കുന്നതിനും നഗരത്തിൽ സമാധാനവും ക്രമസമാധാനവും നിലനിർത്തുന്നതിനുമായി കോഴിക്കോട് സിറ്റി പൊലീസ് സ്വീകരിക്കുന്ന നടപടികളോട് പൊതുജനങ്ങൾ പൂർണ സഹകരണം നൽകണമെന്നും അറിയിപ്പിൽ വ്യക്തമാക്കുന്നു.
