വ്യാജരേഖ ചമച്ച് അവയവക്കടത്ത്; ഏജന്‍റുമാരെ ചോദ്യം ചെയ്ത് ഇഡി

Share our post

കൊച്ചി: വ്യാജ രേഖ ചമച്ച് അവയവക്കടത്ത് നടത്തിയ കേസില്‍ ഏജന്‍റുമാരെ ചോദ്യംചെയ്ത് ഇഡി. നേരത്തെ പോലീസ് പിടിയിലായ തൊടുപുഴ സ്വദേശിയായ ഏജന്‍റ് ഡെബിന്‍ ജോസഫിനെയാണ് ഇഡി ചോദ്യം ചെയ്യുന്നത്. മുഖ്യപ്രതിയായ നജീബ് ഏജന്‍റുമാരുമായി ചേര്‍ന്നാണ് പ്രവര്‍ത്തിച്ചത്.

ഡെബിനെ അറസ്റ്റ് ചെയ്തതോടെ മറ്റ് ഏജന്‍റുമാരുടെ വിവരങ്ങളും സാമ്പത്തിക ഇടപാടുകളെ കുറിച്ചുള്ള വിവരങ്ങളും പോലീസിന് ലഭിച്ചിരുന്നു. ഈ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഇഡി ഡെബിനെ ചോദ്യം ചെയ്യുന്നത്. വരും ദിവസങ്ങളില്‍ മറ്റ് ഏജന്‍റുമാരെയും ഇഡി ചോദ്യം ചെയ്യും.

കേസുമായി ബന്ധപ്പെട്ട് കൊച്ചിയിലെ ചില സ്വകാര്യ ആശുപത്രികളിലെ ഡോക്ടര്‍മാരുടെയും ആശുപത്രി അധികൃതരുടെയും മുഖ്യപ്രതി നജീബിന്‍റെയും ഭാര്യയുടെയും മൊഴികള്‍ ഇഡി രേഖപ്പെടുത്തിയിട്ടുണ്ട്.

നജീബും ആശുപത്രി മാനേജ്മെന്‍റും തമ്മിലുള്ള കരാറിന്‍റെ നിര്‍ണായക രേഖകള്‍ വ്യാഴാഴ്ച പുറത്തു വന്നിരുന്നു. നജീബിന്‍റെ കല്ലട്ര മെഡിക്കല്‍ ടൂറിസം കമ്പനിയുമായി കൊച്ചിയിലെ ഒരു സ്വകാര്യ ആശുപത്രി ഒപ്പു വച്ച കരാറാണ് പുറത്തു വന്നത്. ഇതില്‍ കൂടുതല്‍ അന്വേഷണം നടക്കുന്നുണ്ട്.

അതേസമയം, കൊച്ചിയില്‍ ഇഡിയുടെ നിര്‍ണായക അവലോകന യോഗം രണ്ടാം ദിവസവും തുടരുകയാണ്. അവയവക്കടത്ത് കേസ് അടക്കം ഇഡി അന്വേഷിക്കുന്ന പ്രധാന കേസുകളുടെ പുരോഗതി വിലയിരുത്താനായാണ് ഉന്നതതല യോഗം നടക്കുന്നത്. ഇഡി അന്വേഷിക്കുന്ന പ്രധാന കേസുകളുടെ അന്വേഷണ പുരോഗതി, തുടര്‍നടപടികള്‍ എന്നിവയാണ് യോഗത്തിന്‍റെ പ്രധാന അജണ്ട.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!