‘ആമിർ ഖാനെ കൊല്ലുന്നവർക്ക് 5 കോടി രൂപ പ്രതിഫലം’; പരസ്യ വധഭീഷണിയുമായി അയോധ്യയിൽ നിന്നുള്ള ജഗദ്ഗുരു പരമഹംസ് ആചാര്യ, വിവാദം
മുംബൈ: ബോളിവുഡ് താരം ആമിർ ഖാന്റെ വ്യക്തിജീവിതവുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങൾക്ക് പിന്നാലെ താരത്തിന് നേരെ പരസ്യമായ വധഭീഷണി. അയോധ്യ തപസ്വി ഛാവണി പീഠാധീശ്വർ ജഗദ്ഗുരു പരമഹംസ് ആചാര്യയാണ് ആമിർ ഖാനെ കൊലപ്പെടുത്തുന്നവർക്ക് 5 കോടി രൂപ പ്രതിഫലം പ്രഖ്യാപിച്ചത്. ഈയിടെ ഗൗരി സ്പ്രാറ്റുമായുള്ള ആമിർ ഖാന്റെ മൂന്നാം വിവാഹത്തിന് പിന്നാലെ ബജ്രംഗ് ദൾ പ്രവർത്തകരും ചില രാഷ്ട്രീയ നേതാക്കളും വലിയ രീതിയിലുള്ള പ്രതിഷേധങ്ങളും ലവ് ജിഹാദ് ആരോപണങ്ങളും ഉയർത്തിയിരുന്നു.
മഹാരാഷ്ട്രയിലെ ബിജെപി മന്ത്രി നിതേഷ് റാണെ ആമിർ ഖാനെ ലവ് ജിഹാദിന്റെ ബ്രാൻഡ് അംബാസഡർ എന്ന് വിളിച്ചതിനെ പൂർണ്ണമായി പിന്തുണച്ചുകൊണ്ടാണ് ജഗദ്ഗുരു പരമഹംസ് ആചാര്യയുടെ രംഗപ്രവേശം. ആമിർ ഖാൻ മൂന്ന് തവണ വിവാഹം കഴിച്ചെന്നും മൂന്നും ഹിന്ദു സ്ത്രീകളെയാണെന്നുമുള്ളത് ആരോപണമല്ല, യാഥാർത്ഥ്യമാണെന്ന് അദ്ദേഹം വാർത്താ ഏജൻസിയായ ഐഎഎൻഎസിനോട് പ്രതികരിച്ചു. ഇത്തരം ആളുകളോട് ഉടൻ തന്നെ പ്രതികരിക്കണം, ഇവർ സമൂഹത്തിൽ ഭിന്നതയുണ്ടാക്കുകയാണെന്നും പരമഹംസ് കൂട്ടിച്ചേർത്തു.
ശ്രീരാമന്റെ പവിത്രമായ ജന്മസ്ഥലമായ അയോധ്യാ ധാമിൽ നിന്നും തപസ്വി ഛാവണി പീഠാധീശ്വർ എന്ന നിലയിലാണ് താൻ 5 കോടി രൂപയുടെ പ്രതിഫലം പ്രഖ്യാപിക്കുന്നതെന്ന് പരമഹംസ് ആചാര്യ പറഞ്ഞു. ആമിർ ഖാനെ ഏതെങ്കിലും മാർഗ്ഗത്തിലൂടെ വധിക്കുന്ന വ്യക്തിയുടെ മുഴുവൻ നിയമപരമായ ചെലവുകളും താൻ വഹിക്കുമെന്നും അവരുടെ കുടുംബത്തിന് 5 കോടി രൂപ നൽകുമെന്നുമാണ് ഗുരുതരമായ പ്രഖ്യാപനം. ലവ് ജിഹാദ് പ്രോത്സാഹിപ്പിക്കുന്ന ഇത്തരം 100-200 ആളുകളെ ഇല്ലാതാക്കിയാൽ ലവ് ജിഹാദ് പൂർണ്ണമായും അവസാനിക്കുമെന്നും അയോധ്യയിലെ പുരോഹിതൻ അഭിപ്രായപ്പെട്ടു.
1986 ൽ നിർമ്മാതാവ് റീന ദത്തയെയാണ് ആമിർ ഖാൻ ആദ്യം വിവാഹം കഴിച്ചത്. ഈ ബന്ധത്തിൽ ജുനൈദ് ഖാൻ, ഇര ഖാൻ എന്നീ രണ്ട് കുട്ടികളുണ്ട്. 2002-ൽ ഇവർ വേർപിരിഞ്ഞു. പിന്നീട് 2005-ൽ ചലച്ചിത്ര പ്രവർത്തകയായ കിരൺ റാവുവിനെ വിവാഹം കഴിച്ചെങ്കിലും 16 വർഷത്തെ ദാമ്പത്യത്തിന് ശേഷം 2021-ൽ വേർപിരിയൽ പ്രഖ്യാപിച്ചു. ഈ ബന്ധത്തിൽ ആസാദ് റാവു ഖാൻ എന്നൊരു മകനുണ്ട്. ഇതിന് പിന്നാലെയാണ് ഈ മാസം ജൂലൈ 5-ന് ബാന്ദ്ര പാലി ഹില്ലിലെ വസതിയിൽ വെച്ച് ബ്യൂട്ടി ആൻഡ് വെൽനസ് മേഖലയിലെ പ്രൊഫഷണലായ ഗൗരി സ്പ്രാറ്റുമായി ആമിർ ഖാന്റെ മൂന്നാം വിവാഹം ലളിതമായ ചടങ്ങുകളോടെ നടന്നത്.
